നേന്ത്രവാഴകൃഷിയിൽ പുതിയൊരു വിപ്ലവം സൃഷ്ടിക്കാനൊരുങ്ങി കാർഷിക സർവകലാശാലയുടെ കാസർകോട് പടന്നക്കാട്ടെ ക്യാംപസ്. കോളേജിലെ ബയോടെക്നോളജി വിഭാഗം അത്യുൽപാദന ശേഷിയുള്ള രണ്ട് നേന്ത്രവാഴത്തൈകളാണ് വികസിപ്പിച്ചെടുത്തത്. തലശേരി,മിന്റോളി എന്നിങ്ങനെ രണ്ടിനങ്ങളാണ് ടിഷ്യൂകൾച്ചർ സാങ്കേതിക വിദ്യയിലൂടെ വികസിപ്പിച്ചെടുത്തത്. ഈ ചെറിയ ലാബിലാണ് ഗുണഗണങ്ങൾ ഏറെയുള്ള നേന്ത്രവാഴത്തൈകളുടെ പിറവി.
വാഴക്കന്നിൽ നിന്നാണ് പ്രധാനമായും തൈകൾ ഉൽപാദിപ്പിക്കുന്നത്. ഉൽപാദനത്തിന്റെ ഓരോഘട്ടത്തിലും അതിവ സൂഷ്മതയോടെയുള്ള പരിചരണം നൽകുന്നു. കാസർകോട് ജില്ലയിലേയ്ക്ക് ആവശ്യമുള്ള വാഴത്തൈകൾ മാത്രമാണ് ആദ്യഘട്ടത്തിൽ ഉൽപാദിപ്പിച്ചത്. സാവധാനം പ്രവർത്തനം വിപുലികരിച്ചു. ഇന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേയ്ക്ക് ഇവിടെ നിന്ന് തൈകൾ അയക്കുന്നു. ഇരുപത്തിയഞ്ച് രൂപയാണ് വില. ആവശ്യക്കാർ ഏറെയുണ്ടെങ്കിലും പരിമിതമായ സാഹചര്യങ്ങളിൽ നിന്നുകൊണ്ട് കൂടുതൽ ഉൽപാദനം നടത്താൻ സാധിക്കുന്നില്ല എന്നതാണ് ബന്ധപ്പെട്ടവരുടെ പരാതി.
ടിഷ്യൂകൾച്ചർ ലാബിന്റെ പ്രവർത്തനവും ഏറെ വ്യത്യസ്ഥമാണ് കാഞ്ഞങ്ങാടുള്ള ഹരിതശ്രീ എന്ന സ്ത്രീകളുടെ സ്വയം സഹായക സംഘമാണ് ലാബിലെ ജോലികൾ ചെയ്യുന്നത്. പ്രത്യേക പരിശീലനം നേടിയ ഏഴുപേരാണ് സംഘത്തിൽ. വാഴമാത്രമല്ല അത്യുൽപാദനശേഷിയുള്ള ഓർക്കിഡ് ഇനങ്ങളും ഈ ക്യംസിൽ ഉൽപാദിപ്പിക്കുന്നു. അൻപത് രൂപയാണ് ഒരു ഓർക്കിഡിന്റെ വില. ക്യാരറ്റ് ഉൾപ്പെടെയുള്ള വിവിധ പച്ചക്കറികൾ ടിഷ്യൂകൾച്ചർ സാങ്കേതിക വിദ്യയിലൂടെ ഉൽപാദിപ്പിക്കാനും പദ്ധതിയുണ്ട്.