ചെങ്കല്‍ ഖനനത്തിന് ശേഷം ഉപേക്ഷിച്ച സ്ഥലത്ത് ഹരിതവിപ്ലവം തീർത്ത് കാസര്‍കോട് ചീമേനിയിലെ ഒരു കര്‍ഷകന്‍. പുത്തൂരിലെ പ്രഭാകരനാണ് വേറിട്ട വഴികളിലൂടെ കൃഷിയില്‍ മികച്ച വിജയം സ്വന്തമാക്കുന്നത്.
ഇരുപത്തിമൂന്ന് വര്‍ഷം ദുബൈയില്‍ പ്ലംബര്‍ ആയിരുന്നു പ്രഭാകരന്‍. ജോലി മതിയാക്കി നാട്ടിലെത്തും മുമ്പ് വീടിന് സമീപം ഏഴേക്കര്‍ സ്ഥലം വാങ്ങി. കൃഷി ഉപജീവനമാർഗമാക്കാന്‍ തീരുമാനിച്ചു. ഇതില്‍ അറുപത് സെന്റ് സ്ഥലത്ത് ചെങ്കല്‍ ഖനനം നടത്തിയതിനെത്തുടര്‍ന്നുള്ള വലിയൊരു കുഴിയുണ്ടായിരുന്നു. ഈ പ്രദേശം ഒഴിവാക്കി കൃഷി ചെയ്യാനായിരുന്നു വീട്ടുകാരുടേയും, നാട്ടുകാരുടേയും ഉപദേശം. എന്നാല്‍ പ്രഭാകരന്‍ ഇതിന് തയ്യാറായില്ല. കുഴിയില്‍ മണ്ണ് നിറച്ച് പ്രദേശം കവുങ്ങ് കൃഷിക്ക് അനുയോജ്യമാക്കി മാറ്റി. ഇന്ന് മുന്നൂറോളം കവുങ്ങിന്‍ തൈകളാണ് ഇവിടെയുള്ളത്. കവുങ്ങിന്‍ തൈകള്‍ക്ക് തണല്‍ ലഭിക്കാന്‍ വാഴ നട്ടു. ഇന്ന് വാഴയില്‍ നിന്ന് മികച്ച വിളവാണ് ലഭിക്കുന്നത്. ഇരുപത് ക്വിന്റലോളം വാഴക്കുല ഈ ഓണക്കാലത്ത് വിപണിയിലെത്തിച്ചു.
വാഴയോട് ചേര്‍ന്ന് പച്ചക്കറി, തീറ്റപ്പുല്‍ എന്നിവയും ഈ കര്‍ഷകന്റെ കൃഷിയിടത്തിലുണ്ട്. ഒപ്പം ചെറിയൊരു കോഴിഫാമും പ്രഭാകരന്‍ ഒരുക്കിയിട്ടുണ്ട്. ഈ ഫാമില്‍ നിന്ന് ലഭിക്കുന്ന വളമാണ് കൃഷിക്ക് ഉപയോഗിക്കുന്നത്.