ലഹരി ഉപയോഗിക്കുന്നത് അധ്യാപകനെ അറിയിച്ച പതിനാറുകാരന്റെ ജനനേന്ദ്രിയം സഹപാഠികള്‍ അടിച്ചു തകര്‍ത്തെന്ന് പരാതി. ഇടുക്കി അണക്കര സ്വദേശിക്കാണ് ഗുരുതരമായി പരുക്കേറ്റത്. തൊടുപുഴയിലെ മൊബൈൽ ഫോൺ ആൻഡ് ലാപ്ടോപ്പ് സർവീസ് പഠിപ്പിക്കുന്ന സ്ഥാപനത്തിലാണ് സംഭവം. Also Read: ‘നാല് വയസുകാരി മകളെപ്പോലും വെറുതെ വിട്ടില്ല; ഭര്‍ത്താവിന് കപ്പിള്‍ സ്വാപ്പിങ് സംഘങ്ങളുമായും ബന്ധം
മൂന്ന് മുറികളിലായി 11 പേരടങ്ങുന്ന വിദ്യാര്‍ഥികള്‍ ഹോസ്റ്റലിലാണ് താമസിച്ചുവന്നത്. ഇതില്‍ മൂന്നുപേര്‍ കഞ്ചാവടക്കമുള്ള ലഹരി ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ വിദ്യാര്‍ഥി അധ്യാപകനെ വിവരമറിയിച്ചു. അധ്യാപകന്‍ നിര്‍ദേശിച്ചത് അനുസരിച്ച് മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങളും പകര്‍ത്തി നല്‍കി. ദൃശ്യങ്ങള്‍ സ്ഥാപനത്തിന് അധ്യാപകന്‍ കൈമാറിയെങ്കിലും ലഹരി ഉപയോഗിച്ച വിദ്യാര്‍ഥികള്‍ക്കെതിരെ നടപടിയെടുക്കാന്‍ തയാറായില്ല. അതേസമയം ദൃശ്യങ്ങള്‍ പകര്‍ത്തിയ വിദ്യാര്‍ഥിയോട് ഇത് ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടെന്നും പരാതിയിലുണ്ട്. ഇതിന് പിന്നാലെയാണ് വിദ്യാര്‍ഥിക്ക് നേരെ സഹപാഠികളുടെ ക്രൂരമായ ആക്രമണം ഉണ്ടായത്.
ജനനേന്ദ്രിയത്തിന് ഗുരുതരമായി പരുക്കേറ്റ പതിനാറുകാരന്‍ ചികില്‍സയിലാണ്. സംഭവത്തിൽ സഹപാഠികളിൽ ഒരാളെ തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും ജുവനൈൽ ജസ്റ്റിസ് ബോർഡ് മുൻപാകെ ഹാജരാക്കിയ ശേഷം വിട്ടയച്ചു. ഒപ്പമുണ്ടായിരുന്നവർക്കെതിരെ കേസെടുത്തിട്ടില്ല. മകന്റെ തുടർ ചികില്‍സയ്ക്ക് പണം കണ്ടെത്താനാകാതെ വിഷമിക്കുകയാണ് കാൻസർ രോഗിയായ അച്ഛൻ ഉൾപ്പെടുന്ന കുടുംബം..