കൊല്ലത്ത് ഭര്‍ത്താവ് ഭാര്യയുടെ നഗ്നചിത്രങ്ങള്‍ പകർത്തി അശ്ലീല വെബ്സൈറ്റുകൾക്ക് വിറ്റ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. നാല് വയസ്സുകാരി മകളുടെ ദൃശ്യങ്ങളും ഭർത്താവ് പകർത്തിയെന്നും നാട്ടിലും വിദേശത്തുമായാണ് കിടപ്പറ ദൃശ്യങ്ങൾ ഭർത്താവ് ചിത്രീകരിച്ചതെന്നും പരാതിക്കാരി. ചിത്രീകരണം തടഞ്ഞപ്പോൾ ക്രൂരമായി മർദ്ദിച്ചെന്നും യുവതി മനോരമ ന്യൂസിനോട് പറഞ്ഞു. ഒന്നിലധികം ആളുകളുമായി കിടക്ക പങ്കിടാൻ ഭർത്താവ് നിർബന്ധിച്ചു. വിവാദ പങ്കാളി കൈമാറ്റ സംഘങ്ങള്‍ ഉൾപ്പെടെ പല സംഘങ്ങളുമായും ഇയാൾക്ക് ബന്ധങ്ങളുണ്ടെന്നും പരാതിക്കാരി പറഞ്ഞു.
പരാതിക്കാരിയുടെ വാക്കുകള്‍: ‘എങ്ങനെ, തോന്നി എന്ന് പോലും എനിക്കറിയില്ല, ഒരു പെണ്‍കുട്ടിയാണ് ഉള്ളത്... മനുഷ്യനല്ലേ ഇവനൊന്നും? എന്നിട്ട് പറയുന്നത്, ഈ ലോകത്ത് അങ്ങനെയുള്ള ആൾക്കാരുണ്ട് നിനക്ക് മാത്രമെന്താ പ്രശ്നം എന്നാണ്. അതൊക്കെ അങ്ങനെ നടക്കുന്നവരല്ലേ. അവരുടെ മക്കളെ കുറിച്ചൊന്നും അവര്‍ ചിന്തിക്കില്ലായിരിക്കും. പണത്തിന് ബുദ്ധിമുട്ടുള്ളവരായിരിക്കും അവര്‍. പൈസക്ക് ബുദ്ധിമുട്ടായിരുന്നങ്കില് വേണ്ടീല...
ഒന്നിനും തെളിവ് ഇല്ലെങ്കില്‍ അവന് സമ്മതിക്കില്ല. കൊച്ചിനോട് എന്തിനാ ചെയ്തത് എന്ന് ചോദിച്ചപ്പോള്‍ അവൻ പറഞ്ഞു. ഞാൻ ചെയ്തില്ല. നീ എപ്പോള്‍ കണ്ടു എന്ന് ചോദിച്ചു. നീ തന്നെയാണ് വിഡിയോ എടുത്ത് വെച്ചിരിക്കുന്നത്. കൊച്ച് നിന്നെ വിളിച്ചിട്ട് നീ വിളി കേക്കുന്നതാണ്. അപ്പോള്‍ അവൻ പറഞ്ഞു. അയ്യോ പോട്ടെ ഞാനങ്ങ് ഇറങ്ങി പൊയ്ക്കളയാം. നീ എന്നെയൊന്നും വിചാരിക്കരുത്. എന്തോ, ഞാനങ്ങ് ചെയ്തു പോയെന്ന്. ഞാൻ പറഞ്ഞു... എത്രയെണ്ണം നീ ഡിലീറ്റ് ചെയ്തിട്ടുണ്ടാകും? എനിക്ക് റീസെന്റ്ലി ഡിലീറ്റഡില്‍ നിന്നാണ് ഇതെല്ലാം കിട്ടിയതെന്ന് പറഞ്ഞു.
അതിനുശേഷം അവൻ പറഞ്ഞു. നീ എങ്ങനെ കണ്ടുപിടിക്കും ഞാനാണെന്ന്. ഞാൻ പറഞ്ഞു. വ്യക്തമായിട്ട് കൊച്ച് വിളിക്കുന്നുണ്ട് നിന്റെ പേര്. പിന്നെ പറഞ്ഞു നീ കൊണ്ട് കേസ് കൊടുക്ക്, എന്നെയങ്ങ് ഇതാക്കാൻ പോകുവല്ലേ അവരെന്ന്. എന്റേതാണെന്ന് അവരെങ്ങനെ തെളിയിക്കുമെന്ന്. ഒന്ന് പോടി എന്ന് പറഞ്ഞിട്ട് എന്നെ ഉപദ്രവിച്ചു. എന്നുവെച്ചാൽ അവന്റെ തെറ്റ് ഞാൻ കണ്ടുപിടിച്ച് അവന്റെ മുഖത്തുനോക്കി ചോദിച്ചതാണ്. ഇപ്പോള്‍ തന്നെ എന്റെ ഫോട്ടോ എടുത്തത് അവൻ സമ്മതിച്ചിട്ടില്ല’
അതേസമയം, കേസില്‍ ഭർത്താവിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഭാരതീയ ന്യായ സംഹിതയിലെയും ഐടി ആക്ടിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് നടപടി. 2022 മുതലുള്ള കാലയളവിലാണ് പ്രതി ഭാര്യയുടെ അറിവോ സമ്മതമോ കൂടാതെ നഗ്നചിത്രങ്ങൾ പകർത്തിയത്. തുടർന്ന് ഈ വർഷമാണ് ഈ ദൃശ്യങ്ങൾ അശ്ലീല വെബ്സൈറ്റുകളിൽ അപ്ലോഡ് ചെയ്തു വിറ്റത്. വിദേശത്തായിരുന്ന ഭർത്താവ് നാട്ടിലെത്തിയ ശേഷം, കുട്ടിയുടെ മുന്നിൽ വെച്ച് ലൈംഗിക വൈകൃതം കാട്ടിയത് ചോദ്യം ചെയ്ത പരാതിക്കാരിയെ ക്രൂരമായി മർദ്ദിക്കുകയുമുണ്ടായി. കഴിഞ്ഞ ദിവസം തന്നെ യുവതി പരാതി നൽകിയിരുന്നെങ്കിലും ഇന്നലെ വൈകിട്ടോടെ മാത്രമാണ് പൊലീസ് കേസെടുക്കാൻ തയ്യാറായത്. നഗ്നചിത്രം ചിത്രീകരിക്കലും പ്രചരിപ്പിക്കലും, ആയുധങ്ങൾ ഉപയോഗിച്ചുള്ള ആക്രമണം തുടങ്ങിയ വകുപ്പുകൾ ആണ് ചുമത്തിയത്. ഒളിവിൽ പോയ പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായും പൊലീസ് അറിയിച്ചു.