ഇടുക്കി മറയൂരിൽ ഭീതി വിതച്ച് കാട്ടുപോത്ത്. ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ രണ്ട് പേർക്ക് പരുക്ക്. കൊല്ലം അച്ചൻകോവിലിൽ കെ.എസ്.ആര്‍.ടി.സി ബസ് തടഞ്ഞ് കാട്ടാന.
രാവിലെ മറയൂർ ടൗണിൽ ഇറങ്ങിയ കാട്ടുപോത്ത് നാട്ടുകാർ ബഹളം വെച്ചതോടെ പഞ്ചായത്ത് ഓഫീസിനുള്ളിലേക്ക് ഓടിക്കയറി. ശ്രമകരമായ ദൗത്യത്തിന് ഒടുവിൽ പുറത്തേക്ക് തുരത്തിയ കാട്ടുപോത്ത് സമീപത്തെ ഹോട്ടലിനുള്ളിൽ ഓടിക്കയറി വ്യാപക നാശമുണ്ടാക്കി. വനംവകുപ്പ് സംഘം തുരത്താൻ ശ്രമിച്ചതോടെ കാട്ടുപോത്ത് ടൗണിനോട് ചേർന്നുള്ള കുമുട്ടാംകുടി ആദിവാസി ഉന്നതിയിലേക്ക് നീങ്ങി. ഉന്നതി നിവാസികളായ കാമച്ചി, സെൽവി എന്നിവർക്കാണ് പരുക്കേറ്റത്. ഇവർ അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. കാട്ടുപോത്തിനെ തുരത്താത്തതിൽ സിപിഎമ്മും കോൺഗ്രസും പ്രതിഷേധിച്ചു.
കൊല്ലം അച്ചകോവിൽ ചിറ്റാറിന് സമീപമാണ് കാട്ടാന കെ എസ് അർ ടി സി ബസിന് മുന്നിലിറങ്ങിയത്. ബസിന് സമീപം എത്തിയ ആന കൊമ്പ് ഉപയോഗിച്ച് കുത്തിയെങ്കിലും ബസിന് കേടുപാടുകളില്ല. പുനലൂരിൽ നിന്ന് അച്ചൻകോവിലിലേക്ക് പോയ ബസാണ് കാട്ടാനയ്ക്ക് മുന്നിൽ അകപ്പെട്ടത്.