കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയ ഇടുക്കി മെഡിക്കൽ കോളജ് ഇപ്പോള്‍ ദുരിതങ്ങൾക്ക് നടുവിലാണ്. നിർമാണം തുടങ്ങി പത്തു വർഷം പിന്നിട്ടിട്ടും കെട്ടിടം പണി ഇതുവരെ പൂർത്തിയായിട്ടില്ല. അശാസ്ത്രീയ നിർമാണത്തില്‍ ഓപ്പറേഷൻ തിയറ്ററുകളിൽ ഉപകരണങ്ങൾ സ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല.
ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയുടെ ഉദ്ഘാടനം ഒന്നിലധികം തവണ ആരോഗ്യ മന്ത്രി നേരിട്ടെത്തി നടത്തിയതാണ് . എന്നാൽ ഗുരുതരാവസ്ഥയിൽ ചികിത്സ തേടി ഇടുക്കി മെഡിക്കൽ കോളജിലെത്തുന്നവർ കോട്ടയം മെഡിക്കൽ കോളജിലേക്ക് പോകണ്ട അവസ്ഥയാണിപ്പോൾ.
ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ പണി 2015 ലാണ് തുടങ്ങിയത്. വർഷം 10 കഴിഞ്ഞിട്ടും കരാർ കമ്പനിയായ കിറ്റ്കോയുടെ അലംഭാവം മൂലം നിർമ്മാണ പ്രവർത്തനങ്ങൾ മന്ദഗതിയിലാണ്. ആറു തിയേറ്ററുകളുൾക്കൊള്ളുന്ന ഓപ്പറേഷൻ തിയേറ്റർ കോംപ്ലക്സിൻറെ അവസ്ഥ പരിതാപകരമാണ്. കാത്ത് ലാബ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്ന വാഗ്ദാനങ്ങൾ പ്രഖ്യാപനങ്ങളില്‍ മാത്രമൊതുങ്ങി.
നിലവിൽ ശസ്ത്രക്രിയകൾ നടക്കുന്നത് ജില്ല ആശുപത്രിയുടെ പഴയ കെട്ടിടത്തിലുള്ള ഓപ്പറേഷൻ തിയേറ്ററിലാണ്. ആശുപത്രി ആവശ്യങ്ങൾക്കായി വൈദ്യുതി എത്തിക്കാൻ 11 കെ വി സബ് സ്റ്റേഷൻ സ്ഥാപിക്കാൻ വാങ്ങി വച്ച ട്രാൻസ്ഫോർമറുകൾ കാലപ്പഴക്കം മൂലം കേടുപാടുകൾ സംഭവിച്ചു. ഇത് നന്നാക്കാൻ മാത്രം എട്ടുകോടി രൂപ അധികം വേണം. ഡോക്ടർമാരുടെയും മറ്റ് ജീവനക്കാരുടെയും എണ്ണത്തിലെ കുറവും പ്രതിസന്ധിയാണ്. ആശുപത്രിയിലേക്കുള്ള റോഡിനായി പതിനാറു കോടി അനുവദിച്ചെങ്കിലും 22 കോടിയുടെ പുതിയ എസ്റ്റിമേറ്റ് കിറ്റ്കോ നൽകിയതോടെ നിർമ്മാണം ഇനിയും വൈകിയാണ്