2 വര്‍ഷമായി മൃഗഡോക്ടറില്ല; ശാന്തൻപാറയിലെ ക്ഷീരകർഷകർ പ്രതിസന്ധിയിൽ

രണ്ട് വർഷമായി മൃഗ ഡോക്ടറുടെ സേവനം ലഭിക്കാതെ ഇടുക്കി ശാന്തൻപാറ ഗ്രാമപഞ്ചായത്തിലെ ക്ഷിരകർഷകർ. വളര്‍ത്തുമൃഗങ്ങളുടെ ചികിത്സയും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളും ഇതുമൂലം പ്രതിസന്ധിയിലാണ്. 

വളർത്തു മൃഗങ്ങൾക്ക് എന്തെങ്കിലും രോഗം വന്നാൽ ഈ കർഷകർക്ക് ഇപ്പോൾ കിലോമീറ്ററുകൾ സഞ്ചരിച്ച് വേണം ചികിൽസ നേടാൻ.രാജകുമാരി ഗവ. മൃഗാശുപത്രിയിലെ വെറ്ററിനറി ഡോക്ടര്‍ക്കാണു ശാന്തന്‍പാറ പഞ്ചായത്തിന്റെ അധികച്ചുമതല നല്‍കിയിട്ടുള്ളത്. ഭൂവിസ്തൃതി ഏറെയുള്ള രാജകുമാരി പഞ്ചായത്തില്‍ തന്നെ പിടിപ്പതു ജോലിയുള്ളപ്പോഴാണു കാര്‍ഷിക മേഖലയായ ശാന്തന്‍പാറയുടെ അധികച്ചുമതല കൂടി ഇവിടത്തെ ഡോക്ടര്‍ക്കു നോക്കേണ്ടി വരുന്നത്. ശാന്തൻപാറയിൽ ഒരു വെറ്ററിനറി ഡോക്ടറുടെ സേവനം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പല തവണ നിവേദനങ്ങള്‍ നല്‍കിയെങ്കിലും ജനപ്രതിനിധികളും മൃഗസംരക്ഷണ വകുപ്പും കണ്ട ഭാവം നടിച്ചില്ല. 

വളര്‍ത്തുമൃഗങ്ങളുടെ ചികിത്സയും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളും പോലെ തന്നെ മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ നടത്തിപ്പും പ്രതിസന്ധിയിലാണ്.