ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍ തിരുവുത്സവത്തിന് കൊടിയേറി; നിയന്ത്രണങ്ങളോടെ ചടങ്ങുകൾ

ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തില്‍ തിരുവുത്സവത്തിന് കൊടിയേറി. കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് ഉത്സവ 

ചടങ്ങുകള്‍ ക്രമീകരിച്ചിരിക്കുന്നത്. എട്ടാം ഉത്സവദിനമായ ഇരുപത്തിയൊന്നിനാണ് ചരിത്രപ്രസിദ്ധമായ ഏഴരപ്പൊന്നാന ദര്‍ശനം.  

തന്ത്രി കണ്ഠരര് മോഹനര്‍, മേല്‍ശാന്തി തളിയില്‍ വാരിക്കാട്ട് കേശവന്‍ സത്യേഷ് എന്നിവരുടെ കാര്‍മികത്വത്തിലായിരുന്നു കൊടിയേറ്റ് ചടങ്ങുകള്‍. 

കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഭക്തര്‍ക്ക് പാസ് ഏര്‍പ്പെടുത്തിയാണ് ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അവസരം ഒരുക്കിയത്. ക്ഷേത്രാങ്കണത്തില്‍ 

ഭക്തര്‍ക്ക് നിശ്ചിത അകലം പാലിച്ച് നില്‍ക്കാനും ക്രമീകരണം ഒരുക്കിയിട്ടുണ്ട്. ആറാട്ട് ദിവസം ഒഴികെയുള്ള ദിവസങ്ങളില്‍ പുലച്ചെ 4 മുതല്‍ 7 വരെ ഭക്തജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കും. കൊടിമരചുവട്ടിലേക്ക് ഭക്തര്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. വഴിപാടുകള്‍ നടത്താനുള്ളവര്‍ക്ക് മാത്രമായിരിക്കും 

പ്രവേശനം.  1 മുതല്‍ 8 വരെയുള്ള ഉത്സവദിവസങ്ങളില്‍ രാവിലെയും വൈകുന്നേരവും 2000 പേരെ വീതം പ്രവേശിപ്പിക്കും. ഏഴരപ്പൊന്നാന ദര്‍ശനത്തിന് 5000 

പേരെ അനുവദിക്കും. ആസ്ഥാന മണ്ഡപത്തില്‍ ദര്‍ശനം ആരംഭിക്കുന്ന ഘട്ടത്തില്‍ ഭക്തജനങ്ങളെ 50 പേര്‍ വീതമടങ്ങുന്ന ചെറു സംഘങ്ങളായാണ് 

പ്രവേശിപ്പിക്കുക. 23ന് ആറാട്ടോടെ ഉത്സവം സമാപിക്കും. ആറാട്ട് എഴുന്നള്ളിപ്പിനോടൊപ്പം 20 ആളുകള്‍ക്ക് മാത്രമാണ് അനുവാദമുള്ളത്. ആറാട്ട് കടവിലേക്ക് പ്രവേശനം 

അനുവദിക്കുന്നതല്ല. അതേസമയം ഉത്സവദിനങ്ങളില്‍ കലാമണ്ഡപത്തില്‍ വിവിധ കലാപരിപാടികളും നടക്കും.