തൃപ്പൂണിത്തുറ ഇരുമ്പുപാലം പുനര്‍നിര്‍മിക്കണം; ആവശ്യം ശക്തമാകുന്നു

എറണാകുളം തൃപ്പൂണിത്തുറ ഇരുമ്പുപാലം പുനര്‍നിര്‍മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ബലക്ഷയം കാരണം ഇരുചക്രവാഹനങ്ങള്‍ക്ക് മാത്രമെ നിലവില്‍ ഗതാഗതത്തിന് അനുമതിയുള്ളു. പാലം പുനര്‍നിര്‍മിക്കാന്‍ ഭരണാനുമതിക്കുള്ള എസ്റ്റിമേറ്റ് പൊതുമരാമത്ത് വകുപ്പ് വീണ്ടും സമര്‍പിച്ചതാണ് കാലതാമസത്തിനുള്ള കാരണം. 

1890 ലാണ് തൃപ്പൂണിത്തുറ ഇരുമ്പ് പാലം നിര്‍മിച്ചത്. മരട്, പൂണിത്തുറ നിവാസികള്‍ക്ക് തൃപൂണിത്തുറയിലെത്താനുള്ള എളുപ്പമാര്‍ഗം. കാലപ്പഴക്കം കാരണം പാലത്തിന്റെ ഗര്‍ഡറുകള്‍ തുരുമ്പെടുത്ത് ഈ അവസ്ഥയിലായി. ബലക്ഷയം കണക്കിലെടുത്ത് ഇരുചക്രവാഹനങ്ങള്‍ മാത്രമാണ് നിലവില്‍ കടത്തിവിടുന്നത്. പാലത്തിന്റെ പുനര്‍നിര്‍മാണം വൈകുന്നതിനാല്‍ മുചക്രവാഹനങ്ങള്‍ക്കെങ്കിലും ഗതാഗതത്തിന് അനുമതി നല്‍കണമെന്നാണവശ്യം. 

ആവര്‍ത്തിച്ച് ടാര്‍ ചെയ്തതും ഇരുവശത്തും തൂണുകളുടെ സഹായമില്ലാതെ നടപാതകള്‍ വെല്‍ഡ് ചെയ്ത് പിടിപ്പിച്ചതും അധികഭാരമായി. പാലം ആര്‍ക്കിയോളജിക്കല്‍ വിഭാഗത്തിന് കൈമാറുകയോ ഹില്‍ പാലസ് മ്യൂസിയത്തിലേക്കോ മാറ്റി പൈതൃകസ്മാരകമായി നിലനിര്‍ത്തണമെന്ന് ആവശ്യപ്പെടുന്നവരുമുണ്ട്.