തളിപ്പറമ്പില്‍ ആറു കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയിൽ

കണ്ണൂര്‍ തളിപ്പറമ്പില്‍ ആറു കിലോ കഞ്ചാവുമായി രണ്ടുപേരെ എക്സൈസ് അറസ്റ്റു ചെയ്തു. മലപ്പുറം, തിരുരങ്ങാടി സ്വദേശി കമറുദീന്‍, കുറുമാത്തൂര്‍ സ്വദേശി ജാഫര്‍ എന്നിവരാണ് പിടിയിലായത്. കഞ്ചാവ് കടത്തിയ കാറും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. 

രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കഞ്ചാവ് കടത്ത് സംഘത്തിലെ പ്രധാന കണ്ണികള്‍ പിടിയിലായത്. തളിപ്പറമ്പ് സഹകരണ ആശുപത്രി പരിസരത്തു നിന്നാണ് രണ്ടുപേരേയും എക്സൈസ് അറസ്റ്റു ചെയ്തത്. പിടിച്ചെടുത്ത കഞ്ചാവിന് രണ്ടു ലക്ഷം രൂപ വിലയുണ്ട്.

ഉത്തരകേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിതരണത്തിനായാണ്  കഞ്ചാവ് എത്തിച്ചതെന്ന് പ്രതികള്‍ എക്സൈസിന്റെ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി. ജാഫർ നേരത്തെയും കഞ്ചാവ് കടത്തിയതിന് എക്സൈസിന്റെ പിടിയിലായിട്ടുണ്ട്. പിടിയിലായവരുടെ ഫോണ്‍ വിളികള്‍ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നു. ഉരകേരളത്തിലെ കഞ്ചാവ് മാഫിയയെക്കുറിച്ചുള്ള നിര്‍ണയക വിവരങ്ങള്‍ പിടിയിലായവരില്‍ നിന്ന് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് എക്സൈസ്.