കുട്ടനാട്ടിൽ വില്പനയ്ക്കായി കർഷകർ മാറ്റിവച്ച എഴുപത് ക്വിന്റലോളം നെല്ല് മോഷണംപോയി. ചാക്കുകളിൽ നിറച്ചു പാടത്ത് സൂക്ഷിച്ചവയാണ് രാത്രിയിൽ മോഷ്ടക്കൾ കടത്തിയത്. പൊലീസ് അന്വേഷണം തുടങ്ങി .
എടത്വാ കൃഷിഭവന്‍ പരിധിയില്‍ വരുന്ന ചുങ്കം ഇടചുങ്കം പാടത്ത് സംഭരിച്ചിരുന്ന നെല്ല് ആണ് മോഷണം പോയത്. സപ്ലൈകോയ്ക്ക് നല്‍കാനായി പാടത്ത് സൂക്ഷിച്ചിരുന്ന നെല്ലു ഇന്നലെ രാത്രിയാണ് മോഷ്ടാക്കൾ കടത്തിയത്. ഏകദേശം രണ്ടു ലക്ഷം രൂപ വിലവരും. പാടത്ത് കൂനകൂട്ടി സംഭരിച്ചിരുന്ന നെല്ല് രാത്രി വാഹനത്തിലെത്തി ചാക്കിലാക്കി കടത്തിയതാകാമെന്നാണ് കര്‍ഷകര്‍ പറയുന്നത്.
എടത്വാ-തായങ്കരി റോഡിനോട് ചേര്‍ന്ന് കിടക്കുന്ന ചുങ്കം പാടത്ത് കഴിഞ്ഞദിവസമാണ് വിളവെടുപ്പ് ആരംഭിച്ചത്. സംഭരണം നടക്കുന്നതിനിടയിലാണ് സംഭവം. ശക്തമായ മഴയില്‍ പാടത്ത് നെല്ല് വീണ് കൃഷിനാശമുണ്ടായതിനിടയിലാണ് ഇപ്പോള്‍ വിളവെടുത്ത നെല്ലും മോഷണം പോയിരിക്കുന്നത്. എടത്വാ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.