കൊച്ചി കുണ്ടന്നൂര്‍ ജംക്‌ഷനിലെ ഗതാഗതക്കുരുക്കിനെതിരെ പ്രക്ഷോഭം

ദേശീയപാതയില്‍ കൊച്ചി കുണ്ടന്നൂര്‍ ജംക്‌ഷനിലെ ഗതാഗതക്കുരുക്ക് പരിഹരിക്കണമെന്നാവശ്യപ്പെട്ട് വൈറ്റില പി.ഡബ്ല്യു.ഡി ഓഫിസ് ജനകീയ പ്രക്ഷോഭ സമിതി ഉപരോധിച്ചു. പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.ആര്‍.നീലകണ്ഠന്‍ സമരം ഉദ്ഘാടനം ചെയ്തു.

കുണ്ടന്നൂര്‍ മേല്‍പ്പാലം നിര്‍മാണം തുടങ്ങി ഒരു വര്‍ഷം കഴിഞ്ഞിട്ടും ഗതാഗതം സുഗമമാക്കാന്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ഉപരോധം. കുണ്ടന്നൂര്‍ ജംക്‌ഷനിലെ റോഡ് തകര്‍ന്നതുമൂലം വന്‍ഗതാഗതക്കുരുക്കാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായത്. റോഡില്‍ തറയോട് പാകുന്നതും, പൈപ്പ് അറ്റകുറ്റപ്പണിയും ഗതാഗതക്കുരുക്ക് രൂക്ഷമാക്കി. മേല്‍പ്പാലത്തിന്റെ നിര്‍മാണച്ചുമതലയുള്ള പി.ഡബ്ല്യു.ഡി സൂപ്രണ്ടിങ് എന്‍ജിനീയറുടെ ഓഫിസിലേക്ക് പ്രകടനമായെത്തിയ നാട്ടുകാരെ പൊലീസ് തടഞ്ഞു. ഒരു മണിക്കൂര്‍നീണ്ട ഉപരോധ സമരത്തിനുശേഷം സമര സമിതി, ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. രണ്ടുദിവസത്തിനുള്ളില്‍ ജംക്‌ഷനിലെ കുഴികള്‍ താല്‍ക്കാലികമായി അടയ്ക്കാമെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പുനല്‍കിയതോടെയാണ് സമരം അവസാനിപ്പിച്ചത്.

നിര്‍മാണം നടക്കുന്ന സമയത്ത് ഉപയോഗിക്കാനുള്ള സമാന്തര റോഡുകള്‍ സഞ്ചാരയോഗ്യമാക്കാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കിയതെന്ന് സമരസമിതി ആരോപിച്ചു. ഉദ്യോഗസ്ഥരുടെ അലംഭാവം തുടര്‍ന്നാല്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും സമരക്കാര്‍ മുന്നറിയിപ്പു നല്‍കി.