ശമ്പളക്കുടിശ്ശിക ; സിഇടി കോളെജിനെതിരെ അധ്യാപകർ സമരത്തിൽ

പെരുമ്പാവൂരിന് സമീപം ഐരാപുരം സി.ഇ.ടി. കോളജിൽ ശമ്പളവും ഡെപ്പോസിറ്റ് തുകയും ആവശ്യപ്പെട്ട് അധ്യാപകരടക്കമുള്ള ജീവനക്കാരുടെ പ്രതിഷേധം. കുടിശികയുള്ള ലക്ഷക്കണക്കിന് രൂപ ഉടനടി നല്‍കണമെന്നാവശ്യപ്പെട്ടാണ് ജീവനക്കാര്‍ സമരം തുടങ്ങിയിരിക്കുന്നത്. 

ജോലിക്ക് പ്രവേശിച്ചപ്പോള്‍ നല്‍കിയ ഡെപ്പോസിറ്റ് തുകയും ശമ്പളകുടിശികയുമടക്കം പതിന്നാല് ലക്ഷത്തോളം രൂപയാവശ്യപ്പെട്ട് മുന്‍ അധ്യാപികയും ഭര്‍ത്താവും കഴിഞ്ഞ ദിവസം കോളജ് പ്രിന്‍സിപ്പലിന്‍റെ ഓഫിസില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു. ഇതിനു പിന്നാലെയാണ് കോളേജിൽനിന്ന് പിരിഞ്ഞുപോയ അധ്യാപകരും അനധ്യാപകരും കുടിശിക ആവശ്യപ്പെട്ട് കോളേജ് മാനേജർക്ക് എതിരെ സമരവുമായി രംഗത്തെത്തിയത്. 

പിരിഞ്ഞുപോകുമ്പോള്‍ തിരികെ നല്‍കാമെന്ന കരാറില്‍ എട്ട് ലക്ഷം മുതൽ പതിനഞ്ച് ലക്ഷം രൂപ വരെ ഡെപ്പോസിറ്റ് വാങ്ങിയാണ് ജോലി നല്‍കിയിരുന്നത്. ശമ്പളം കിട്ടാതെ പിരിഞ്ഞുപോയി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പണം നല്‍കുന്നില്ലെന്നാണ് മുന്‍ജീവനക്കാരുടെ പരാതി. ജീവനക്കാര്‍ ഡി.ജി.പിക്ക് പരാതി നല്‍കിയതോടെയാണ് മാനേജര്‍ക്കെതിരെ കേസെടുക്കാന്‍ പൊലീസ് തയാറായതെന്നും സമരക്കാര്‍ പറയുന്നു.

മധ്യസ്ഥശ്രമങ്ങളൊന്നും ഫലം കാണാതിരുന്നതോടെയാണ് ജീവനക്കാര്‍ സമരവുമായി രംഗത്തെത്തിയത്. സര്‍ക്കാര്‍ ഇടപെടലുണ്ടാകുന്നതുവരെ ശക്തമായ സമരവുമായി മുന്നോട്ടുപോകാനാണ് ജീവനക്കാരുടെ തീരുമാനം.