191 സിസി ടിവികളുടെ സുരക്ഷയിൽ ഇനി തൃശ്ശൂർ; ദൃശ്യങ്ങൾ പൊലീസിന് കൈമാറും

തൃശൂര്‍ നഗരം ഉടന്‍ കാമറ വലയത്തിലാകും. അഞ്ചരക്കോടി രൂപ ചെലവിട്ട് 191 സിസിടിവി കാമറകള്‍ നഗരത്തില്‍ സ്ഥാപിക്കാന്‍ കോര്‍പറേഷന്‍ തീരുമാനിച്ചു. 

തൃശൂര്‍ നഗരത്തിന്‍റെ 55 സ്ഥലങ്ങള്‍. 191 സിസിടിവി കാമറകള്‍. കോര്‍പറേഷന്‍ പ്രദേശം മൊത്തം കാമറയുടെ നിരീക്ഷണത്തിലാകും. ഒരു മാസത്തിനകം കാമറകള്‍ സ്ഥാപിക്കും. അഞ്ചരക്കോടി രൂപയാണ് ചെലവ്. സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നും സംഘടനകളില്‍ നിന്നും കാമറകള്‍ വാങ്ങാന്‍ പണം സ്വരൂപിക്കും. കോര്‍പറേഷന്‍റെ പക്കല്‍ നിന്ന് നയാപൈസ ചെലവാക്കാതെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്.

അഴിമതി ആരോപണങ്ങള്‍ ഒഴിവാക്കാന്‍ ഭരണ, പ്രതിപക്ഷ കൗണ്‍സിലര്‍മാരുടെ സബ് കമ്മിറ്റിയാണ് മേല്‍നോട്ടം. ഏതു കമ്പനിക്കാണ് കരാര്‍ ഏല്‍പിക്കേണ്ടതെന്ന് ആലോചിക്കാന്‍ മന്ത്രിമാരായ എ.സി.മൊയ്തീനും വി.എസ്.സുനില്‍കുമാറും അടങ്ങിയ സംഘം കാര്യങ്ങള്‍ വിലയിരുത്തി. കാമറകള്‍ സ്ഥാപിക്കാന്‍ തയാറായി മുന്നോട്ടു വന്ന കമ്പനികളുടെ സിസിടിവി കാമറ സംവിധാനത്തിന്‍റെ പ്രവര്‍ത്തനവും ഈ സംഘത്തിനു മുമ്പില്‍ അവതരിപ്പിച്ചു.

സിസിടിവി കാമറകളുടെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിക്കും വിധം സജ്ജീകരിക്കും. കുറ്റകൃത്യങ്ങള്‍ തടയാന്‍ ഇത് ഉപകരിക്കുമെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.