നൂറ്റിയന്‍പത് വര്‍ഷത്തെ ചരിത്രം പേറി പീരുമേട് പള്ളിക്കുന്ന് പള്ളി

യൂറോപ്യന്‍ നിര്‍മാണ ശൈലിയുടെ പ്രൗഡിയും ചരിത്രവും ചേര്‍ന്ന് നില്‍ക്കുന്ന പീരുമേട് പള്ളിക്കുന്ന് പള്ളിക്ക് നൂറ്റിയന്‍പത് വയസ്. കുതിരയെ അടക്കം ചെയ്ത സെമിത്തേരിയും പള്ളിക്കുന്ന് പള്ളിയുടെ പ്രത്യേകതയാണ്. വിദേശികളുള്‍പ്പടെ നിരവധിയാളുകളാണ് ദേവാലയം കാണാനെത്തുന്നത്.

തിരുവിതാംകൂർ രാജവംശം ദേവാലയനിർമാണത്തിനായി 15  ഏക്കർ സ്ഥലം സി.എം.എസ് മിഷനറി ആയിരുന്ന ഹെൻട്രി ബേക്കർ ജൂനിയറിന് കൈമാറുകയായിരുന്നു. 1869 ൽ  യൂറോപ്യൻ ശൈലിയിൽ ഈ ദേവാലയം നിർമിച്ചു. ചരിത്രമൂല്യവും പൗരാണിക പ്രസക്തിയുമുളള ദേവാലയം ഇംഗ്ലണ്ടിന്റെ കാവൽപിതാവായ സെന്റ് ജോർജിന്റെ നാമേധയത്തിലാണ്.  150 വർഷങ്ങൾക്ക് മുമ്പ് നിർമിച്ച ദേവാലയം അതേരൂപത്തിൽതന്നെയാണ് ഇപ്പോഴും നിലകൊളളുന്നത്. ഒന്നര നൂറ്റാണ്ട് മുൻപ് ഉണ്ടായിരുന്ന ഇരിപ്പിടങ്ങളും ഉപകരണങ്ങളും  ഇന്നും ദേവാലയത്തിൽ ഉപയോഗിക്കുന്നു. ഇവിടുത്തെ  പുരാതന സെമിത്തേരിയാണ് ഏറെ പ്രത്യേകതയുള്ളത്. 

34 കല്ലറകൾ അടങ്ങിയതാണ് ഈ ബ്രിട്ടീഷ് സെമിത്തേരി. മൂന്നാറിലെ കണ്ണൻദേവൻ തേയില തോട്ടം  ഉൾപ്പടെ ആരംഭിച്ച ജോൺ ഡാനിയേൽ മൺറോയെ സംസ്‌കരിച്ചത് ഇവിടെയാണ്. മണ്‍റോയുടെ ആഗ്രഹപ്രകാരം അദ്ദേഹത്തിന്റെ സന്തഹസഹജാരിയായിരുന്ന ഡൗണി എന്ന പെൺകുതിരയെയും ഇവിടെ  തന്നെ അടക്കംചെയ്തിരിക്കുന്നു. ദേവാലയവും സന്ദർശിക്കുവാൻ ഇന്നും  വിദേശത്തുനിന്ന് ഇവിടെ സംസ്ക്കരിച്ചിരിക്കുന്നവരുടെ കുടുംബങ്ങള്‍ എത്താറുണ്ട്.