ഓണക്കാലത്തടക്കം കേരളത്തിലേക്ക് പച്ചക്കറിയെത്തിക്കുന്ന വട്ടവടയിലും കാന്തല്ലൂരിലും വേനൽ മഴ എത്താതായതോടെ ദുരിതത്തിലായി കർഷകർ. വെള്ളമില്ലാത്തതിനാൽ ഏക്കറുകണക്കിന് കൃഷി കരിഞ്ഞുണങ്ങി. അടിയന്തരമായി സർക്കാർ ഇടപെടൽ ഉണ്ടാകണമെന്നാണ് കർഷകരുടെ ആവശ്യം.
നിലമിങ്ങനെ ഉഴുത് മറിച്ചു കർഷകർ മഴക്കായി കാത്തിരിക്കാൻ തുടങ്ങിയിട്ട് മാസങ്ങൾ പിന്നിട്ടു. ക്യാരറ്റ്, ക്യാബേജ്, ബീറ്റ് റൂട്ട്, സ്ട്രോബറി തുടങ്ങി യാതൊന്നും കൃഷി ചെയ്യാനോ വിളവെടുക്കാനോ സാധിക്കുന്നില്ല. മഴ കനിയാത്തതും വേനലിന്റെ കടുപ്പവുമാണ് കർഷകരുടെ പ്രതീക്ഷകളെ തകിടം മറിച്ചത്.
മുൻവർഷങ്ങളിലെല്ലാം വേനൽക്കാലത്ത് അഞ്ചിലധികം തവണ മഴ ലഭിച്ചിരുന്നതാണ്. ബാങ്ക് വായ്പയെടുത്തും കടം വാങ്ങിയും കൃഷിയിറക്കിയ കർഷകർക്ക് ഇനി എന്ത് ചെയ്യണമെന്നറിയില്ല. വട്ടവടയിൽ നിന്നും കാന്തല്ലൂര് നിന്നും പച്ചക്കറികളെത്തിയില്ലെങ്കിൽ ഓണ കാലത്ത് വലിയ വിലക്കയറ്റമാണ് കേരളത്തിലെ വിപണികളെ കാത്തിരിക്കുന്നത്.