തൃശൂരിന്റെ മലയോര മേഖലയില്‍ കാട്ടാനശല്യം രൂക്ഷം

തൃശൂരിന്റെ മലയോര മേഖലയില്‍ കാട്ടാനശല്യം രൂക്ഷം.  മറ്റത്തൂരിലെ മലയോര ഗ്രാമങ്ങളില്‍ കാട്ടാനക്കൂട്ടമിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു.  ഹാരിസണ്‍ റബര്‍ പ്ലാന്റേഷനോടു ചേര്‍ന്നൊഴുകുന്ന മുപ്ലി പുഴയോരത്തുള്ള കാര്‍ഷിക വിളകളാണ് കാട്ടാനകള്‍ നശിപ്പിച്ചത്. നാല്‍പത് അടക്കാമരങ്ങള്‍, പത്തു തെങ്ങുകള്‍ ഒരു കര്‍ഷകന്റെ പറമ്പില്‍ കാട്ടാനയുണ്ടാക്കിയ നഷ്ടമാണിത്. 

കഴിഞ്ഞ രാത്രി അമ്പനോളിയിലുള്ള ആക്‌സിസ് എന്‍ജിനീയറിംഗ് ് കോളജിനു തൊട്ടടുത്തുള്ള വാഴത്തോട്ടത്തിലിറങ്ങിയ കാട്ടാന വ്യാപകമായ തോതില്‍ കൃഷി നശിപ്പിച്ചു. 15 ഏക്കര്‍ വരുന്ന കൃഷിതോട്ടം പാട്ടത്തിനെടുത്ത കര്‍ഷകന്‍റെ വാഴകളാണ് കാട്ടാന നശിപ്പിച്ചത്.  

രാത്രിയിലാണ് കാട്ടാനക്കൂട്ടം പുഴകടന്ന് കൃഷിത്തോട്ടില്‍ വരുന്നത്. പടക്കം പൊട്ടിച്ച് ആനകളെ തുരത്താന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പകല്‍ സമയത്തും ആനകളെ കാണുന്നുണ്ട്. രാത്രിയും പകലും ആനകളെ പേടിച്ച് പറമ്പില്‍ പോകാന്‍ കഴിയാത്ത അവസ്ഥയിലാണ് കര്‍ഷകര്‍.  തുടര്‍ച്ചയായി കാട്ടാനകളിറങ്ങാന്‍ തുടങ്ങിയത് ജനങ്ങളെ ഭീതിയിലാക്കി. കാട്ടാനശല്യം തടയാന്‍ കഴിഞ്ഞ വര്‍ഷം വനാതിര്‍ത്തിയില്‍ പത്തുകിലോമീറ്റര്‍ നീളത്തില്‍ സോളാര്‍ വേലി കെട്ടിയിരുന്നു. പക്ഷെ, ആനക്കൂട്ടം ഇതിനെ മറികടന്നും നാട്ടിലേക്ക് ഇറങ്ങുകയാണ്.