രോഗി മരിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ സംഘർഷം

പാലക്കാട് ജില്ലാ ആശുപത്രിയില്‍ രോഗി മരിച്ചതിനെ തുടര്‍ന്ന് പ്രതിഷേധം. ഡ്യൂട്ടിയിലുണ്ടായിരുന്നവര്‍ മതിയായ ചികില്‍സ നല്‍കിയില്ലെന്നാണ് ആരോപണം. അതേസമയം മരിച്ചയാളുടെ ബന്ധുക്കള്‍ കയ്യേറ്റം ചെയ്തെന്നാരോപിച്ച് ആശുപത്രി ജീവനക്കാര്‍ പ്രതിഷേധിച്ചു.

തയ്യല്‍തൊഴിലാളിയായ തേങ്കുറിശ്ശി സ്വദേശി അനന്തനാണ് മരിച്ചത്. രണ്ടുദിവസം മുന്‍പ് തലറക്കവും ഛര്‍ദിയുമായി ജില്ലാ ആശുപത്രിയില്‍ ചികില്‍സ തേടി. ഇന്ന് പുലര്‍ച്ചെ രോഗം കൂടുതലായി മരിച്ചു. ഇതിനിടെയാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിനെ മരിച്ചയാളുടെ ബന്ധുക്കള്‍ മര്‍ദിച്ചതായി പരാതി. 

എന്നാലിത് തെറ്റാണെന്നും ആശുപത്രി ജീവനക്കാരുടെ ഭാഗത്താണ് വീഴ്ചയെന്നും മരിച്ച അനന്തന്റെ ബന്ധുക്കളും നാട്ടുകാരും പറയുന്നു. കൃത്യമായ പരിചരണമില്ലാതെ എന്ത് രോഗം വന്നാലും ഡ്രിപ്പ് ഇടുന്ന ചികില്‍സ മാത്രമാണിവിടെയുളളതെന്നും ആക്ഷേപം. ആശുപത്രി ജീവനക്കാരുടെ പ്രതിഷേധം കണക്കിലെടുത്ത് പൊലീസ് സ്ഥലത്തെത്തി പരാതിക്കാരായ നഴ്സിന്‍റെയും മരിച്ചയാളുടെ ബന്ധുക്കളുടെയും മൊഴി രേഖപ്പെടുത്തി.