ഗതാഗതക്കുരുക്കില്‍ വലഞ്ഞ് കുമളി ടൗണ്‍

 മകരവിളക്ക് ഒരുക്കങ്ങൾ ആരംഭിച്ചിട്ടും കുമളി ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരമില്ല. അനധികൃത പാർക്കിങ്ങും പാതയോരം കയ്യേറി നിർമിച്ച കടകളുമാണ് ഗതാഗത കുരുക്ക് രൂക്ഷമാക്കിയത്. കുരുക്ക് പരിഹരിക്കാനുള്ള പൊലീസിന്റയും പഞ്ചായത്തിന്റെയും നടപടികളും പരാജയപ്പെട്ടു. 

ആന്ധ്ര, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നുള്ള അയ്യപ്പഭക്തരുടെ പ്രധാന ഇടത്താവളമാണ് കുമളി. മുൻ വർഷങ്ങളെ അപേക്ഷിച്ച് കുമളി വഴി കടന്നുപോകുന്ന അയ്യപ്പ ഭക്തൻമാരുടെ എണ്ണത്തിലും ഗണ്യമായ വർദ്ധനയുണ്ടായി. അവധി ദിനങ്ങളിൽ തേക്കടിയിലേയ്ക്കുള്ള വിനോദ സഞ്ചാരികളുടെ വരവും വർദ്ധിച്ചു. ഇതോടെയാണ് ടൗണിൽ ഗതാഗത കുരുക്ക് രൂക്ഷമായി. കാൽനട യാത്രകാർക്ക് പോലും നിരത്തിലിറങ്ങാൻ കഴിയാത്ത അവസ്ഥയായി. ഗതാഗത കുരുക്കിന് പരിഹാരം കാണാൻ ടൗണിൽ വൺവെ സംവിധാനം നടപ്പിലാക്കണമെന്നാണ് നാട്ടുകാരുടെ നിർദേശം. 

സർവകക്ഷി യോഗങ്ങളും, ആലോചന യോഗങ്ങളും നിരവധി കൂടിയെങ്കിലും പരിഹാരമാത്രം അകലെയായി. കുരുക്കഴിക്കാൻ പഞ്ചായത്തും, പോലീസും നടപ്പിലാക്കിയ പദ്ധതികൾ നാട്ടുകാരിൽ ചിലർ തന്നെ അട്ടിമറിച്ചു. തമിഴ്നാട് ബസുകൾ കുമളി ബസ് സ്റ്റാൻഡിൽ പ്രവേശിക്കുന്നത് ഒഴിവാക്കുക തുടങ്ങിയ നിർദേശങ്ങളും നാട്ടുകാർ മുന്നോട്ടുവയ്ക്കുന്നു.