വൈക്കം എഴുമാംതുരുത്ത് കായലിലെ പാലം നിർമാണത്തിന് ഈ മാസം പത്തൊമ്പതിനകം ടെൻഡർ വിളിക്കുമെന്ന് എം.എൽഎ സി.കെ. ആശ. സ്ഥാനമേറ്റ ഉടനെ തന്നെ മുപ്പത്തിയെട്ടുലക്ഷം രൂപ അനുവദിച്ചതാണെന്നും ഉദ്യോഗസ്ഥരുടെ വീഴ്ചയാണ് കാലതാമസത്തിന് കാരണമായതെന്നും എം.എൽഎ പറഞ്ഞു. വീപ്പത്തോണിയിലുള്ള മുണ്ടാർ നിവാസികളുടെ അപകടകരമായ യാത്രയെക്കുറിച്ച് മനോരമ ന്യൂസ് നൽകിയ വാർത്തയെ തുടർന്നാണ് എം.എൽഎയുടെ ഇടപെടൽ. കല്ലറ പഞ്ചായത്തിലെ മുണ്ടാർ നിവാസികൾക്കുള്ള ഏക യാത്ര മാർഗമാണ് വീപ്പത്തോണി.
അപകടകരമായ ഈ യാത്രയിൽ കഴിഞ്ഞ ദിവസം ഒരാൾ മരിച്ചിരുന്നു. പാലമോ ഒരു കടത്തുതോണിയോ പോലുമില്ലാത്തതിനാൽ നാട്ടുകാർ അനുഭവിക്കുന്ന ബുദ്ധിമുട്ട് മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതേത്തുടർന്നാണ് സ്ഥലം എം.എൽഎ വിഷയത്തിൽ ഇടപെട്ടത്. പാലം പണിയാനുളള ടെൻഡർ ഈ മാസം പത്തൊമ്പതിനകം വിളിക്കുമെന്ന് എംഎൽഎ മനോരമ ന്യൂസിനോട് പറഞ്ഞു. വൈക്കം മണ്ഡലത്തിലെ മുണ്ടാറിനെയും കടുത്തുരുത്തി പഞ്ചായത്തിനെയും ബന്ധിപ്പിച്ചാണ് ഇവിടെ പാലം വരേണ്ടത്. ഏറെ നാൾ കടുത്തുരുത്തി മണ്ഡലത്തിന്റെ ഭാഗമായിരുന്നു എഴുമാംതുരുത്ത് പ്രദേശം. അന്നും പ്രഖ്യാപനങ്ങൾക്കപ്പുറം ഒരു നടപടിയുമുണ്ടാകാതിരുന്നതാണ് നാട്ടുകാർ ഇപ്പോഴും ദുരിതം അനുഭവിക്കാൻ ഇടയാക്കിയത്. മൂന്നൂറോളം കുടംബങ്ങളാണ് ഈ പ്രദേശത്ത് തമാസിക്കുന്നത്.