കേരളത്തില്‍ ഏറ്റവുമധികം പാലങ്ങളുള്ള നഗരമാണ് ആലപ്പുഴ. ഒരു പാലം കടന്ന് ഒരല്പം കഴിഞ്ഞാല്‍ അടുത്ത പാലമെത്തും. ആലപ്പുഴയെന്ന ആസൂത്രിത പട്ടണത്തിന്റ ഹൃദയധമനികളായ പാലങ്ങൾ ഉള്ള നാടാണ് ആലപ്പുഴ.
ശവക്കോട്ടപ്പാലം, ഇരുമ്പ് പാലം, തുണിപൊക്കിപ്പാലം, മട്ടാഞ്ചേരിപാലം, പോപ്പിപാലം, കോട്ടവാതുക്കല്‍ പാലം, കണ്ണന്‍വര്‍ക്കിപ്പാലം, വഴിച്ചേരിപ്പാലം, വൈഎംസിഎ പാലം, കല്ലന്‍പാലം, മുപ്പാലം, കൊച്ചുകടല്‍പ്പാലം, ചുങ്കപ്പാലം, കൊട്ടാരപ്പാലം, കൊത്തുവാല്‍ ചാവടിപ്പാലം.ഒരു പാലമിട്ടല്ല ഒരുപാട് പാലമിട്ട് അങ്ങോട്ടുമിങ്ങോട്ടും കടക്കുകയാണ് ആലപ്പുഴ. ഒരെണ്ണം കടന്നെത്തുന്നത് അടുത്ത പാലത്തിലേക്കാണ്. തുരുമ്പെടുത്ത് നശിച്ച കടല്‍പ്പാലത്തില്‍നിന്ന് തുടങ്ങുന്നു ഈ കാഴ്ച. ഒരു ബൈപാസ് റോഡിന്റെ സിംഹഭാഗവും പാലംപണിയുന്ന കേരളത്തിലെ ഏക ജില്ലയും ആലപ്പുഴ തന്നെ.
ഈ നഗരം പണിതുയര്‍ത്തിയത് തന്നെ വാടക്കനാലിനും വാണിജ്യക്കനാലിനും ഇവയോട് ബന്ധപ്പെട്ടു കിടക്കുന്ന ഇരുപതോളം ചെറു തോടുകളുടെയും കരകളിലാണ്. ഇവയ്ക്കു കുറുകേ സഞ്ചരിക്കാൻ നിർമിച്ച പാലങ്ങളാണു നഗരത്തിന്റെ മുഖച്ഛായ. പല പാലങ്ങളുടെ പേരുകള്‍ക്കും നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും ഇപ്പോൾ പലതും പുതുക്കിപണിതവയാണ്. പേരുപേറുന്ന ചരിത്രത്തിലുമുണ്ട് രസകരമായ കഥകള്‍. ശവക്കോട്ടയിലേക്കു കടക്കാനുള്ള പാലം ശവക്കോട്ടപ്പാലമായെന്ന് ഒരു കഥ. ചവക്കോട്ട മരങ്ങളാല്‍ നിര്‍മിച്ച പാലത്തിനു പിന്നീടു ശവക്കോട്ടപാലമെന്ന് പേരു വീണതായി മറ്റൊരുകഥ. വാടക്കനാലിന്റെ വടക്കേക്കരയിലെ ബാപ്പു വൈദ്യരുടെ വീട്ടിലേക്കു പോകണമെങ്കിൽ അന്നത്തെ കാലത്ത് കനാലിൽ ഇറങ്ങി മുണ്ടുപൊക്കി വേണം നടന്നുപോകാൻ. ഇവിടെ പിന്നീട് പാലം വന്നപ്പോൾ മുണ്ടുപൊക്കിപ്പാലമായി ഇത്തിരികൂടി ലളിതമാക്കിയപ്പോള്‍ അത് തുണിപൊക്കിപ്പാലമായി. കൂട്ടത്തില്‍ മുപ്പാലമാണ് സൂപ്പര്‍ ഹീറോ. ഒരുപാട് സിനിമകളില്‍ മുഖംകാണിച്ചിട്ടുണ്ട് മൂവരും.
ഈ കൗതുകം അഭ്രപാളികളിലുമെത്തി. പാലങ്ങളുടെ പേരുകള്‍ക്ക് ഗമ കുറവെന്ന് പറഞ്ഞ് പലതും ഇപ്പോള്‍ മാറ്റുന്നുണ്ട്. ശവക്കോട്ടപ്പാലത്തിനു പവർഹൗസ് ബ്രിജ് എന്ന് പരിഷ്കാരം.
ആലപ്പുഴ തുറമുഖത്തേക്ക് ചരക്ക് എത്തിക്കാനും കപ്പലിലെത്തുന്ന ചരക്ക് കരയിലേക്കെത്തിക്കാനുമായി നിർമിച്ച കനാലുകളാണ് ഈ പാലങ്ങളുടെയെല്ലാം പിറവികള്‍ക്ക് കാരണം. വടക്കുനിന്നു വരുന്നവര്‍ അരൂര്‍ പാലം കടക്കുമ്പോള്‍ തന്നെ ആലപ്പുഴ ജില്ല പാലങ്ങളുടെ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. കുട്ടനാട്ടില്‍ പാലങ്ങളുടെ പരമ്പരയുണ്ട്. അങ്ങിനെ ഭൂമി ശാസ്ത്രരപരമായ കാരണങ്ങാല്‍ നഗരത്തിന്റെ പാലപ്പെരുമയ്ക്ക് പിന്തുണയേകുന്നുണ്ട് ജില്ലയുടെ മറ്റു ദിക്കുകളും.