കണ്ണൂർ ജില്ലയിലെ ചെങ്ങളായി, മലപ്പട്ടം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കൊളന്തകടവ് പാലം ഉടൻ യാഥാർഥ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഇവിടുത്തെ തോണിക്കടത്ത് നിലച്ചതോടെ ഇരുപത് കിലോമീറ്റർ ചുറ്റിയാണ് നാട്ടുകാർ മറുകരയിലെത്തുന്നത്.
100 മീറ്റർ നീളമുള്ള പാലത്തിനും അനുബന്ധ റോഡിനുമായി 11 കോടിരൂപയുടെ എസ്റ്റിമേറ്റ് വർഷങ്ങൾക്ക് മുൻപ് തന്നെ അധികൃതർ തയ്യാറാക്കിയിരുന്നു. എന്നിട്ടും പാലം മാത്രം ഇതുവരെ നിർമിക്കാൻ സാധിച്ചിട്ടില്ല. കടത്ത് കാരനെ കിട്ടാനില്ലാത്തതിനാൽ വർഷങ്ങൾക്ക് മുൻപേ കടത്ത് തോണിയും നിലച്ചിരുന്നു. ഇതോടെ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ ചുറ്റി കറങ്ങിയാണ് ലക്ഷ്യസ്ഥാനത്തെത്തുന്നത്.
ഇരുകരയിലും കൃഷി ഭൂമി ഉള്ള കർഷകർക്ക് മറു കരയിൽ എത്താൻ സാധിക്കാത്തതിനാൽ കൃഷിയും ഉപേക്ഷിച്ചു. പാലം വന്നുകഴിഞ്ഞാൽ മലയോര മേഖലയിലുള്ളവർക്ക് ജില്ലാ ആസ്ഥാനമായ കണ്ണൂരിലേക്കും മലപ്പട്ടം പഞ്ചായത്തിലുള്ളവർക്ക് താലൂക്ക് ആസ്ഥാനമായ തളിപ്പറമ്പിലേക്കുമുള്ള ദൂരം കുറഞ്ഞു കിട്ടും.