കുമളി പഞ്ചായത്തിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരമാകുന്ന ജലവിതരണ പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയായി. പദ്ധതിയുടെ രണ്ടാംഘട്ടം പൂർത്തിയാക്കാൻ എട്ടുകോടി രൂപ അനുവദിച്ചു. വർക്കിങ് കമ്മറ്റി അന്തിമ അംഗീകാരം നൽകുന്നതോടെ ജോലികൾ ആരംഭിക്കും.
കുമളി പഞ്ചായത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്ന പദ്ധതി ആരംഭിക്കുന്നത് 2008ലാണ്. തേക്കടി തടാകത്തിലെ വെള്ളം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ടാങ്കുകളിൽ ശേഖരിച്ച് വിതരണം ചെയ്യുകയാണ് ലക്ഷ്യം. ആദ്യഘട്ടം പൂർത്തിയാക്കാൻ 19 കോടി രൂപ ചെലവഴിച്ചു. തേക്കടിയിൽ നിന്ന് തമിഴ്നാട്ടിലേയ്ക്ക് വെള്ളം കൊണ്ടുപോകുന്ന കനാലിൽ നിന്നാണ് പമ്പിങ്. അമരാവതി ഹയർ സെക്കൻഡറി സ്കൂളിന് സമീപമുള്ള ശുദ്ധീകരണശാലയിൽ എത്തിക്കുന്ന വെള്ളം കൊല്ലംപട്ടടയിലെ 3.62 ലക്ഷം സംഭരണശേഷിയുള്ള ടാങ്കിൽ എത്തിച്ചാണ് വിതരണം നടത്തുന്നത്. പദ്ധതിയുടെ ആദ്യഘട്ടത്തിന്റെ ഉദ്ഘാടനം മന്ത്രി മാത്യു ടി തോമസ് നിർവഹിച്ചു.
പഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങളായ ഓടമേട്, വെള്ളാരംകുന്ന്, ചെങ്കര എന്നിവിടങ്ങളിൽ ഇതോടെ വെള്ളമെത്തും. പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയാക്കാൻ ഒൻപത് വർഷമെടുത്തു. വൈദ്യുതി ലഭിക്കാൻ കാലതാമസം നേരിട്ടതാണ് പദ്ധതിയുടെ കമ്മീഷനിങ് വൈകാൻ ഇടയാക്കിയതെന്നാണ് വിശദീകരണം.