വയനാട് പാപ്ലശേരിയിൽ ഇരുന്നൂറിലേറെ കുടുംബങ്ങളുടെ കുടിവെള്ളം മുടങ്ങി. ജലനിധിക്കുവേണ്ടി വാട്ടർ അതോറിറ്റി നിലവിലെ പദ്ധതി റദ്ദ് ചെയ്തതാണ് കാരണം. നേരത്തെ പതിനായിരം രൂപയോളം മുടക്കി അംഗങ്ങളായ ഗുണഭോക്താക്കളായവർ ഇതോടെ ദുരിതത്തിലായി.
കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശമാണ് പാപ്ലശേരി. പത്തു വർഷം മുമ്പാണ് പൂതാടി പഞ്ചായത്തിന്റെ കീഴിൽ പദ്ധതി തുടങ്ങിയത്. പതിനായിരത്തോളം രൂപ ഒരോ കുടുംബത്തിനും ചിലവുണ്ടായെന്ന് ഉപഭോക്താക്കൾക്ക് പറയുന്നു. ജലനിധി വന്നതോടെ നേരത്തെയുള്ള പദ്ധതി വാട്ടർ അതോറിറ്റി നിർത്താലാക്കി. നിലവിൽ കുടിവെള്ളം ലഭിക്കുന്ന കുടുംബങ്ങളിൽ പലരും ജലനിധിയിൽ അംഗങ്ങളുമല്ല. ഇനി ജലനിധി പദ്ധതിക്കും തുക മുടക്കാൻ കഴിയില്ലെന്ന് കുടുംബങ്ങൾ പറയുന്നു.
ജലനിധി നടപ്പിലാക്കുന്നതിനും സാങ്കേതികപ്രശ്നങ്ങൾ ഉണ്ട്. ടാങ്ക് നിർമ്മിച്ച സ്ഥലത്തിന് പഞ്ചായത്ത് പത്തുവർഷമായിട്ടും തുക നൽകിയില്ലെന്നാണ് ഉടമയുടെ പരാതി. ഈ വിഷയത്തിൽ നാട്ടുകാരും ഉടമയ്ക്കൊപ്പമാണ്. നിയമനടപടികളുമായി മുന്നോട്ടു പോകാനാണ് തീരുമാനം. ചുരുക്കത്തിൽ ഒരു പദ്ധതിയും അടുത്തകാലത്ത് നടക്കില്ലെന്ന് സാരം.