മണ്ണെടുക്കാന്‍ അനുമതിയില്ലാത്തതിനാല്‍ മണ്ണുത്തി-വടക്കാഞ്ചേരി ദേശീയപാതയുടെ നിര്‍മാണം ഇഴയുന്നു. റോഡ് വീതി കൂട്ടാൻ തടസമായ പാറ പൊട്ടിച്ചു നീക്കാന്‍ കഴിയാത്തതും ദേശീയപാത നവീകരണത്തിന് പ്രതിസന്ധി സൃഷ്ടിക്കുകയാണ്. മണ്ണുത്തി മുതല്‍ വടക്കുഞ്ചേരി വരെയുള്ള ദേശീയപാതയില്‍ പലയിടത്തും ഇനിയും പണി പൂര്‍ത്തിയാകാനുണ്ട്. മണ്ണിട്ട് നികത്തേണ്ട ഭാഗങ്ങള്‍ നിരവധിയാണ്.
ഇതിനായി, മണ്ണ് കിട്ടാന്‍ റവന്യൂ വകുപ്പിന്റെ അനുമതി വേണം. ദേശീയപാതയ്ക്കു മണ്ണെടുക്കാന്‍ അനുമതി നല്‍കിയാല്‍ ഇതിന്റെ മറവില്‍ കൂടുതല്‍ ലോഡ് മണ്ണെടുക്കുമെന്നാണ് റവന്യൂ അധികൃതര്‍ കരുതുന്നത്. ദേശീയപാത നിര്‍മാണം ഏറ്റെടുത്ത കെ.എം.സി കമ്പനി മണ്ണെടുക്കാനുള്ള സ്ഥലവും കണ്ടുവച്ചിരുന്നു. അനുമതി ലഭിച്ചാലുടന്‍ മണ്ണെടുക്കല്‍ തുടരും.
സംസ്ഥാന സര്‍ക്കാര്‍ ഇടപ്പെട്ടാല്‍ മാത്രമേ, മണ്ണെടുക്കാന്‍ അനുമതി നല്‍കൂവെന്ന് കമ്പനി അധികൃതരും പറയുന്നു. പാറ പൊട്ടിക്കാനും മണ്ണെടുക്കാനും വേഗത കൂട്ടിയാല്‍ മാത്രമേ മണ്ണുത്തി.വടക്കുഞ്ചേരി ദേശീയപാതയുടെ നിര്‍മാണം പൂര്‍ത്തിയാകും. റോഡു നിര്‍മാണത്തിലെ അശാസ്ത്രീയത മൂലം അപകടങ്ങള്‍ തുടര്‍ക്കഥയാണ് ഈ ദേശീയപാതയില്‍. പണി പൂര്‍ത്തിയായാല്‍ അപകടങ്ങള്‍ കുറയുമെന്നാണ് ദേശീയപാത അധികൃതരും പറയുന്നത്. ഭൂമി ഏറ്റെടുക്കലും നിര്‍മാണവും ഇതിനോടകം തന്നെ നിരവധി വര്‍ഷങ്ങള്‍ പിന്നിട്ടു. ഇനിയും മെല്ലെപ്പോക്ക് തുടരുന്നതാണ് പ്രശ്നം.