കൊച്ചി-ധനുഷ്ക്കോടി ദേശീയപാത വികസനത്തിന് വനംവകുപ്പിന്റെ തടസവാദം. പെരിയകനാൽ മുതൽ ബോഡിമെട്ട് വരെയുള്ള റോഡിന്റെ നിർമാണം നിർത്തി വെക്കണമെന്നാവശ്യപ്പെട്ട് മൂന്നാർ ഡിഎഫ്ഒ കരാറുകാരന് നിർദേശം നൽകി. സിഎച്ച്ആർ ഭൂമിയിൽ നിർമാണം നടത്താൻ വനംവകുപ്പിൽ നിന്ന് അനുമതി തേടാത്ത സാഹചര്യത്തിലാണ് നടപടി. അപകടക്കെണിയായി മാറിയ കൊച്ചി ധനുഷ്ക്കോടി ദേശിയപാത വീതികൂട്ടാനുള്ള നടപടികൾ കഴിഞ്ഞ മാസമാണ് ആരംഭിച്ചത്.
മൂന്നാർ മുതൽ ബോഡിമെട്ട് വരെയുള്ള 46 കിലോമീറ്റർ റോഡിന്റെ വീതി പന്ത്രണ്ട് മീറ്ററാക്കി ഉയർത്തും. 268 കോടി രൂപ ചിലവിൽ ഒന്നര വർഷംകൊണ്ട് നിർമാണം പൂർത്തീകരിക്കുകയാണ് ലക്ഷ്യം. ജോലികൾ സമയബന്ധിതമായി പൂർത്തിയാക്കാനുള്ള ശ്രമങ്ങൾക്കിടെയാണ് വനംവകുപ്പ് രംഗത്തുവന്നത്. പെരിയകനാൽ മുതൽ ബോഡിമെട്ട് വരെ നീളുന്ന 26കിലോമീറ്റർ സിഎച്ച്ആർ ഭൂമിയാണ്. ഇവിടെ നിർമാണം നടത്തണമെങ്കിൽ വനംവകുപ്പിന്റെ അനുമതി വാങ്ങണം.
എന്നാൽ കരാറുകാരൻ നടപടിക്രമങ്ങൾ പൂർത്തിയാക്കാതെ നിർമാണം ആരംഭിച്ചു. സിഎച്ച്ആറിൽ നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നത് അനുവദിച്ചുകൊണ്ടുള്ള കലക്ടറുടെ എൻഒസി വനംവകുപ്പിന് നൽകിയിട്ടില്ല. ഇതോടെയാണ് ജോലികൾ നിർത്തിവെക്കാൻ ഡിഎഫ്ഒ ആവശ്യപ്പെട്ടത്. രേഖകൾ ഹാജരാക്കുന്ന മുറയ്ക്ക് നിർമാണം പുനരാരംഭിക്കാനാകും. പെരിയകനാൽ വരെയുള്ള ഭാഗത്ത് നിർമാണം തടസമില്ലാതെ പുരോഗമിക്കുകയാണ്. നിർമാണം രണ്ടാംഘട്ടത്തിലേക്ക് കടന്നതോടെ ഇതുവഴിയുള്ള ഗതാഗതത്തിനും നിയന്ത്രണം ഏർപ്പെടുത്തി.