അപകടക്കെണിയായി മാറിയ കൊച്ചി-ധനുഷ്ക്കോടി ദേശിയപാത വികസനം യാഥാർഥ്യമാകുന്നു. മൂന്നാർ മുതൽ ബോഡിമെട്ട് വരെ റോഡിന്റെ വീതികൂട്ടാനുള്ള നടപടികൾ ആരംഭിച്ചു. 268 കോടി രൂപ ചെലവിട്ട് പന്ത്രണ്ട് മീറ്റർ വീതിയിലാണ് നിര്‍മാണം.
കൊടും വളവുകൾ നിറഞ്ഞ കൊച്ചി ധനുഷ്ക്കോടി ദേശീയപാതയിൽ അപകടങ്ങളുണ്ടാകാത്ത ഒരു ദിവസം പോലുമില്ല. മിക്കയിടങ്ങളിലും കഷ്ടിച്ച് ഒരു വാഹനത്തിന് മാത്രം കടന്നുപോകാവുന്ന വീതിയാണ് റോഡിനുള്ളത്. മഴക്കാലത്ത് മണ്ണിടിച്ചിലും രൂക്ഷമാകുന്നതോടെ മണിക്കൂറുകളോളം ഗതാഗതം തടസപ്പെടും. മൂന്നാറിൽ നിന്ന് ബോഡിമെട്ട് വരെ നീളുന്ന 42 കിലോമീറ്റർ പാതയാണ് ദുർഘടം. ഇതിന്റെ വീതികൂട്ടാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. കൂറ്റൻ പാറക്കെട്ടുകൾ ഉൾപ്പെടെ പൊട്ടിച്ചു നീക്കിയാണ് റോഡിന്റെ വീതികൂട്ടുന്നത്. ഒന്നര വർഷംകൊണ്ട് നിർമാണം പൂർത്തീകരിക്കുകയാണ് ലക്ഷ്യം. ദേശീയപാത വികസനം ജില്ലയുടെ ടൂറിസം മേഖലയ്ക്കും ഉണർവേകും.
നിലവിൽ വാഹനഗതാഗതം തടസപ്പെടുത്താതെയാണ് ജോലികൾ പുരോഗമിക്കുന്നത്. അതേസമയം പ്രതികൂല കാലാവസ്ഥ ദ്രുതഗതിയിലുള്ള നിർമാണപ്രവർത്തനങ്ങൾക്ക് തിരിച്ചടിയാകുന്നു. മുടൽമഞ്ഞ് കാഴ്ചമറയ്ക്കുന്നതിനാൽ ജോലികൾ നിർത്തിവെയ്ക്കേണ്ട അവസ്ഥയാണ്.