മറയൂരിൽ കാട്ടാനകളുടെ ആക്രമണം തുടർക്കഥയായിട്ടും നടപടിയെടുക്കാതെ വനം വകുപ്പിന്റെ അനാസ്ഥ. തിങ്കളാഴ്ച രാത്രി ഒറ്റയാന്റ ആക്രമണത്തിൽ യുവതി കൊല്ലപ്പെട്ടു. രണ്ട് പേർക്ക് ഗുരുതരമായി പരുക്കേറ്റു. നാട്ടുകാരുടെ മുന്നറിയിപ്പ് അവഗണിച്ച വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നാട്ടുകാര്‍ കടുത്ത പ്രതിഷേധത്തിലാണ്.
രണ്ട് മാസമായി മറയൂർ കാന്തല്ലൂർ മേഖലയിൽ അൻപതിലേറേ കാട്ടാനകളാണ് നിലയുറപ്പിച്ചിട്ടുള്ളത്. ജനവാസ മേഖലയിൽ സ്ഥിരമായെത്തുന്ന കാട്ടാനകളുടെ ആക്രമണത്തിൽ നിന് തലനാരിഴയ്ക്കാണ് പലരും രക്ഷപ്പെട്ടത്. ചുരുക്കുളത്ത് മൂന്ന് ദിവസമായി അപകടകാരിയായ ഒറ്റയാൻ തമ്പടിച്ചിരുന്നു. ഇത് വനം വകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാർ അറിയിക്കുകയും ചെയ്തു. ഒറ്റയാനെ തുരത്താൻ നടപടി വേണമെന്നും ആവശ്യപ്പെട്ടു. നാട്ടുകാരുടെ മുന്നറിയിപ്പ് വനം വകുപ്പ് പാടെ അവഗണിച്ചതോടെ ഒരു ജീവനാണ് നഷ്ട്ടപ്പെട്ടത്. ഒറ്റയാന്റ ആക്രമണത്തിൽ ചുരക്കുളം ഭാസ്ക്കരന്റെ കാഴ്ചയില്ലാത്ത മകൾ ബേബിയാണ് കൊല്ലപ്പെട്ടത്.
കാട്ടാനയെ തുരത്താൻ നടപടി സ്വീകരിക്കുമെന്ന് വനം മന്ത്രി ഉൾപ്പെടെ ഉറപ്പ് നൽകി. സൗരോർജ വേലികളും, ടൈഗർ അലാമുകളും വഴിപാട് പോലെ വനാതിർത്തികളിൽ സ്ഥാപിച്ചു. അശാസ്ത്രീയമായി സ്ഥാപിച്ച വേലികൾ തൊട്ടടുത്ത ദിവസം തന്നെ കാട്ടാന തകർത്തു. ജനങ്ങളെ വഞ്ചിക്കുന്ന വനം വകുപ്പിനെതിരെ സമരം ശക്തമാക്കിാനാണ് നാട്ടുകാാരുടെ തീരുമാനം.