വെള്ളത്തിന് നടുവിൽ ഒറ്റപ്പെട്ടുപോയ വൃദ്ധസഹോദരങ്ങൾക്ക് കൈത്താങ്ങായി ജനമൈത്രി പൊലീസ്. ആലപ്പുഴ പൂങ്കുളം പുഞ്ചപ്പാടത്തിന് നടുവിൽനിന്ന് നാട്ടുകാരുടെ സഹായത്തോടെ ചങ്ങാടത്തിലാണ് ഇരുവരെയും കരയിലെത്തിച്ചത്.
ചെന്നിത്തല - തൃപ്പെരുംതുറ ഗ്രാമപഞ്ചായത്തിലെ തെക്കുംമുറി പതിനേഴാം വാർഡിലെ പുങ്കുളം ഒൻപതാം ബ്ലോക്ക് പാടശേഖരത്തിന്റെ മധ്യഭാഗത്ത് വെള്ളത്താൽ ചുറ്റപ്പെട്ട രണ്ട് ചെറുവീടുകൾ. അതിലൊന്നിലാണ് നിരാലംബരായ എഴുപത്തിയേഴുകാരൻ കുഞ്ഞുകുട്ടിയും സഹോദരി അറുപത്തിയൊൻപതുകാരി കുഞ്ഞുകുഞ്ഞമ്മയും താമസം. അവിവാഹിതരായ ഇരുവരും പരാശ്രയത്തിലാണിവിടെ കഴിയുന്നത്. കുഞ്ഞുകുട്ടിക്ക് സ്വയം എഴുന്നേറ്റു നടക്കാൻപോലുമാകില്ല. ചുറ്റും ജലനിരപ്പ് ഉയർന്നതോടെ ഇരുവരും നിസഹായരായി. ഇവരുടെ ദുരവസ്ഥയെക്കുറിച്ചറിഞ്ഞ മാന്നാർ ജനമൈത്രീ പൊലീസ് സ്ഥലത്തെത്തി.
കുഞ്ഞുകുട്ടിയെ എടുത്ത് വീടിന് വെളിയിലെത്തിച്ചു. തുടർന്ന് ഇരുവരെയും വാഴപ്പിണ്ടികൾ ചേർത്തുണ്ടാക്കിയ ചങ്ങാടത്തിലിരുത്തി കരയിലെത്തിച്ചു. ഏറെപ്പണിപ്പെട്ട് കയറുകെട്ടി വലിച്ചും കഴുത്തൊപ്പം വെള്ളത്തിൽനിന്ന് ഉന്തിയുമാണ് ചങ്ങാടം കരയിലെത്തിച്ചത്. ഹരിപ്പാട് ഗാന്ധിഭവനിലേക്ക് ഇരുവരെയും മാറ്റിയതോടെ മണിക്കൂറുകൾനീണ്ട പരിശ്രമത്തിന് ശുഭാന്ത്യം.