കലക്ടർക്ക് ആത്മഹത്യാക്കുറിപ്പ് നൽകിയ പീരുമേട് സ്വദേശി സരോജിനിയുടെ ഭൂമി അളന്നു തിരിച്ച് നൽകാൻ റവന്യൂ വകുപ്പ് നടപടി തുടങ്ങി. സരോജിനിയുടെ പരാതിയിൽ ജില്ലാ കലക്ടറുടെ നിർദേശ പ്രകാരം പീരുമേട് തഹസിൽദാർ തെളിവെടുപ്പ് നടത്തി. സരോജിനിയുടെയും തോട്ടം ഉടമയുടെയും വാദംകേട്ട് വിശദമായ റിപ്പോർട്ട് ജില്ലാ കലക്ടർക്ക് സമർപ്പിച്ചു. മനോരമ ന്യൂസ് വാർത്തയെ തുടർന്നാണ് ഉദ്യോഗസ്ഥരുടെ ത്വരിത നടപടി.
സരോജിനിയുടെ പരാതിയിൽ അടിയന്തിര പരിശോധന നടത്തി റിപ്പോർട്ട് നൽകാൻ പീരുമേട് തഹസിൽദാർ കെ.എൻ. വിജയനെയാണ് ജില്ലാ കലക്ടർ ജി.ആർ. ഗോകുൽ ചുമതലപ്പെടുത്തിയത്. വണ്ടിപ്പെരിയാർ ഗ്രാമ്പിയിലെ സരോജിനിയുടെ ഭൂമിയിൽ തഹസിൽദാർ പരിശോധന നടത്തി. തുടർന്ന് സരോജിനിയെയും ഭൂമി കയ്യേറിയ തോട്ടം ഉടമയെയും തെളിവെടുപ്പിനായി വിളിപ്പിച്ചു. രോഗ കിടക്കയിലായിരുന്നു സരോജിനിയെ മക്കൾ എടുത്താണ് താലൂക്ക് ഓഫിസിലെത്തിച്ചത്.
തഹസിൽദാരുടെ മുന്നിലെ ബെഞ്ചിൽ കിടന്നുകൊണ്ട് സരോജിനി ഒരു പതിറ്റാണ്ടായി അനുഭവിക്കുന്ന ദുരിതം എണ്ണിപറഞ്ഞു. ഒന്നരയേക്കർ ഭൂമി കയ്യേറിയ തോട്ടമുടമയെക്കുറിച്ചും ക്വാറി നടത്തി ജീവിക്കാൻ ഉപദേശം നൽകിയ സർവേയറുടെ വിശദാംശങ്ങളും കൈമാറി. നിയമാനുസൃത നടപടികളിലൂടെ സ്ഥലം വിട്ടുനൽകുന്നതിൽ എതിർപ്പില്ലെന്ന് തോട്ടം ഉടമയും തഹസിൽദാരോട് വ്യക്തമാക്കി. ഇതെല്ലാം വ്യക്തമാക്കുന്ന റിപ്പോർട്ടാണ് കലക്ടർക്ക് നൽകിയത്. വൈകിയാണെങ്കിലും അർഹതപ്പെട്ട ഭൂമി തിരിച്ചുകിട്ടുമെന്ന ആത്മവിശ്വാസത്തോടെയാണ് സരോജിനിയും കുടുംബവും മടങ്ങിയത്.