നെടുങ്കണ്ടത്ത് ശാഖ മന്ദിരം തല്ലിതകർത്തതിൽ പ്രതിഷേധിച്ച് ഇടുക്കി ജില്ലയിൽ എസ്എൻഡിപി ആഹ്വാനം ചെയ്ത ഹർത്താൽ പൂർണം. കടകമ്പോളങ്ങൾ അടഞ്ഞ് കിടന്നതിനു പുറമെ സ്വകാര്യ വാഹനങ്ങൾ മാത്രമാണ് നിരത്തിൽ ഇറങ്ങിയത്. തൊടുപുഴയിലും, അടിമാലിയിലും വാഹനങ്ങൾ തടഞ്ഞ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു.
ഞായറാഴ്ച രാത്രിയാണ് നെടുങ്കണ്ടം എസ് എൻ ഡി പി ശാഖ മന്ദിരത്തിനു നേരെ ആക്രമണം ഉണ്ടായത്. വാർഷിക തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. സി പി എം പ്രവർത്തകരായ അക്രമികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഹർത്തിൽ. ആദ്യ മണിക്കൂറുകളിൽ കെഎസ്ആആർടിസി സർവീസ് നടത്തി. ഇതോടെ പലയിടങ്ങളിലു പ്രതിഷേധക്കാർ വാഹനം തടഞ്ഞു. അടിമാലിയിലും തൊടുപുഴയിലും പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി.
ഇതോടെ കൂടുതൽ പ്രവർത്തകർ സംഘടിച്ചെത്തി പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. ഇത് ചെറിയ തോതിൽ സംഘർഷത്തിന് ഇടയാക്കി. അറസ്റ്റ് ചെയ്തവരെ പിന്നീട് വിട്ടയച്ചു. ഓഫിസ് അക്രമിച്ച കേസിൽ മൂന്ന് സി പി എം പ്രവർത്തകരെ അറസ്റ്റ് ചെയ്തു. ഹർത്താലിന് ബി ഡി ജെ എസും ഹിന്ദു ഐക്യവേദിയും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.