അക്രമിയെന്നു ധരിച്ചു നാട്ടുകാർ ഓടിച്ചപ്പോൾ തെങ്ങിൽ കയറിയ യുവാവ് ഏറെ നേരം തെങ്ങിൻ മുകളിൽ ഇരുന്ന് ആത്മഹത്യാഭീഷണി മുഴക്കിയത് പരിഭ്രാന്തിക്കിടയാക്കി. ഇന്നലെ രാവിലെ 10ന് പഴയരിക്കണ്ടത്താണു സംഭവം. കുഞ്ചിത്തണ്ണി പൊട്ടൻകാട് പന്നാരകുന്നേൽ അഗസ്റ്റിൻ (കുട്ടൻ-40) ആണ് ആത്മഹത്യാ ഭീഷണി മുഴക്കി പൊലീസിനെയും നാട്ടുകാരെയും ഏറെനേരം മുൾമുനയിൽ നിർത്തിയത്. പഴയരിക്കണ്ടത്ത് സുഹൃത്തിന്റെ വീട് തേടിയെത്തിയ കുട്ടൻ വഴിതെറ്റി മറ്റൊരു വീട്ടിലാണെത്തിയത്. ഇവിടെ സംശയാസ്പദമായി ചുറ്റിത്തിരിയുന്നതു കണ്ടപ്പോൾ നാട്ടുകാർ ഓടിക്കുകയായിരുന്നു.
കുട്ടൻ ഇവിടെ ഒളിഞ്ഞുനോക്കിയെന്നാണു നാട്ടുകാരുടെ ആരോപണം. നാട്ടുകാർ ഓടിച്ചതിനെത്തുടർന്ന് ഇയാൾ തൊട്ടടുത്തുള്ള എഫ്‌സി കോൺവെന്റ് വളപ്പിൽ നിന്നിരുന്ന കൊന്നത്തെങ്ങിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി. വിവരമറിഞ്ഞ് കഞ്ഞിക്കുഴി സർക്കിൾ ഇൻസ്‌പെകർ കെ.സി.ലോറൻസിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി അനുനയിപ്പിച്ച് താഴെയിറക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇടുക്കി ഫയർഫോഴ്‌സ് എത്തിയെങ്കിലും ഇവരുടെ പക്കൽ രക്ഷാപ്രവർത്തനത്തിന് ആവശ്യമായ ഗോവണി ഇല്ലായിരുന്നു.
തുടർന്നു പൊലീസ് പ്രദേശവാസിയായ ജോൺ മാത്യു കുറ്റിപ്പാലയ്‌ക്കൽ എന്ന തെങ്ങുകയറ്റക്കാരനെ സ്ഥലത്തെത്തിച്ചു. തെങ്ങിൽ കയറിയ ജോൺ കയറുകെട്ടിയാണു കുട്ടനെ താഴെ ഇറക്കിയത്. തെങ്ങിനു മുകളിൽ നാലുമണിക്കൂർ ഇരുന്ന ഇയാളുടെ കാലുകൾ കുഴഞ്ഞു പോയിരുന്നു. നിലത്ത് ഇറക്കിയ ഉടനെ കുട്ടൻ തളർന്നു വീണു. പിന്നീട് കഞ്ഞിക്കുഴി പൊലീസ് സ്റ്റേഷനിൽ എത്തിയ ബന്ധുക്കൾക്കൊപ്പം പൊലീസ് ഇയാളെ വിട്ടയച്ചു.