ഇടുക്കി മൂലമറ്റം വൈദ്യുതി നിലയത്തില്‍ ജനറേറ്ററുകള്‍ നവീകരിക്കുന്നു. ജോലികള്‍ക്കായി നാൽപ്പതി മൂന്ന് കോടിരൂപ അനുവദിച്ചിട്ടുണ്ട്. മഴക്കാലത്തെ നവീകരണ പ്രവർത്തനങ്ങൾ സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിക്ക് കാരണമാകില്ലെന്ന് നിഗമനത്തിലാണ് കെഎസ്ഇബി.
1976ൽ മൂലമറ്റം വൈദ്യുതി നിലയം കമ്മിഷൻ ചെയ്തതിനു ശേഷം ആദ്യമായാണ് നവീകരിക്കുന്നത്. നിലയത്തിലെ ജനറേറ്ററുകൾക്ക് പരമാവധി ആയുസ് രണ്ടുലക്ഷം മണിക്കൂറാണ് കനേഡിയൻ കമ്പനി നിശ്ചയിച്ചിരുന്നത്. എന്നാൽ ഇതിനകം നിലയത്തിലെ ആറ് ജനറേറ്ററുകളുടെയും പ്രവർത്തനം മൂന്നു ലക്ഷം മണിക്കൂർ പിന്നിട്ടു. 25 വർഷമാണ് ജനറേറ്ററുകളുടെ പരമാവധി കാലാവധി. നിലവിൽ കാലാവധി അവസാനിച്ചിട്ട് 15 വർഷത്തിലേറെയായി. സ്ഥിരമായ തകരാറുകൾ കണ്ടെത്തിയ സാഹചര്യത്തിലാണ് നവീകരണം നടത്താനുള്ള തീരുമാനം. ഏറ്റവും കൂടുതൽ തകരാറുകൾ റിപ്പോർട്ട് ചെയ്ത മൂന്നാം നമ്പർ ജനറേറ്ററിന്റെ പുനരുദ്ധാരണമാണ് ആദ്യം നടക്കുക.
ഒരു ജനറേറ്ററിന്റെ നവീകരണത്തിനായി ഒരു വർഷമാണ് കരാറുകാരായ ജിഇ പവർ ഇൻഡ്യാ ലിമിറ്റഡിന് അനുവദിച്ചിട്ടുള്ളത്. കഴിഞ്ഞവർഷം നവീകരണത്തിന്റെ ടെൻഡർ നടപടികൾ പൂർത്തിയായെങ്കിലും മഴ കുറവായതിനാൽ ജോലികൾ നീട്ടിവെച്ചു. ജനറേറ്ററും, ടർബയിനും ഒഴികെ ബാക്കി ഭാഗങ്ങളെല്ലാം മാറ്റി സ്ഥാപിക്കും. 130 മെഗാവാട്ട് ശേഷിയുള്ള ആറു ജനറേറ്ററുകളാണ് മൂലമറ്റം വൈദ്യുതി നിലയത്തിലുള്ളത്. നവീകരണം നടക്കുന്ന ജനറേറ്ററിന്റെ പ്രവർത്തനം നിർത്തിവെയ്ക്കുമെങ്കിലും ഇത് വൈദ്യുതി പ്രതിസന്ധിക്ക് ഇടയാക്കില്ലെന്നാണ് കെഎസ്ഇബിയുടെ നിഗമനം. മഴക്കാലത്ത് വൈദ്യുതി ഉപഭോഗം കുറയുന്നതും അണക്കെട്ടുകളിൽ വെള്ളം നിറയുന്നതിനാൽ മറ്റു പദ്ധതികൾ പ്രവർത്തനസജ്ജമാക്കാമെന്ന പ്രതീക്ഷയിലാണ് കെഎസ്ഇബി.