നെടുമ്പാശേരി ∙ കൊച്ചിക്കാർക്കു കൗതുകമായി ഫോർ സീസൺസ് സ്വകാര്യ ചാർട്ടർ വിമാനം എത്തി. വിമാനത്തിന്റെ കറുത്ത നിറമാണ് ഏറ്റവും ആകർഷണീയമായ വസ്തുത. 80 ധനാഢ്യരായ സഞ്ചാരികളാണു വിമാനത്തിൽ ഉണ്ടായത്. മുംബൈയിൽ നിന്നെത്തിയ വിമാനത്തിലെ യാത്രക്കാർ രണ്ടു ദിവസം കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ പ്രകൃതിഭംഗി ആസ്വദിച്ച ശേഷം ഇന്നലെ വൈകിട്ട് മടങ്ങി.
യുകെയിലെ ടാഗ് ഏവിയേഷന്റെ ഉടമസ്ഥതയിലുള്ളതാണു വിമാനം. നിരന്തരം ലണ്ടനിൽ നിന്നു പ്രീമിയം വിദേശയാത്രകൾ സംഘടിപ്പിക്കുന്ന ചാർട്ടർ കമ്പനിയാണ് ഫോർ സീസൺസ്. ആദ്യമായാണു കേരളത്തിലേക്കിവരെത്തുന്നതെന്നു പറയുന്നു. കൊച്ചിയുൾപ്പെടെ രാജ്യത്തെ പത്തു പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കും. ബോയിങ് കമ്പനിയുടെ 757–200 വിമാനമാണു ഫോർ സീസൺസ് ഇന്ത്യൻ യാത്രയ്ക്ക് ഉപയോഗിച്ചത്.
80 പേർക്കു യാത്രചെയ്യാം. 47 മീറ്ററാണു നീളം. ചിറകറ്റം വരെയുള്ള വീതി 38 മീറ്റർ. 13.6 മീറ്റർ ഉയരമുണ്ട്. 58,390 കിലോഗ്രാം ആണു വിമാനത്തിന്റെ ഭാരം. 43,490 ലീറ്റർ വരെ ഇന്ധനം നിറയ്ക്കാം. മണിക്കൂറിൽ 850 കിലോമീറ്റർ വരെ വേഗത്തിൽ പറക്കാനാകും.ആഡംബരം നിറഞ്ഞതാണ് ഇതിലെ യാത്ര. പ്രീമിയം സഞ്ചാരികൾക്കായി ലോകത്തെ അടുത്തടുത്ത കുറഞ്ഞതു പത്തു സ്റ്റേഷനെങ്കിലുമുൾപ്പെടുത്തിയുള്ള യാത്രാ പാക്കേജുകളാണ് ഫോർ സീസൺസ് നടത്തുന്നത്.
കൊച്ചിയിൽ എത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തിലും വർധനവുണ്ടാകുന്നുണ്ട്. ചാർട്ടർ വിമാന സർവീസുകൾക്കും സ്വകാര്യ ജെറ്റ് വിമാനങ്ങൾക്കുമായി പ്രത്യേക ടെർമിനൽ കൊച്ചി വിമാനത്താവള കമ്പനിയുടെ പരിഗണനയിലാണ്. നിലവിലുള്ള ടി3 (ഇപ്പോൾ ആഭ്യന്തര ടെർമിനലായി ഉപയോഗിക്കുന്നത്) ആണ് ഇതിനായി പ്രയോജനപ്പെടുത്തുക. പഴയ രാജ്യാന്തര ടെർമിനൽ ടി1 ആഭ്യന്തര ടെർമിനലായി മാറ്റുമ്പോൾ നിലവിലുള്ള ആഭ്യന്തര ടെർമിനൽ സ്വകാര്യ, ചാർട്ടർ വിമാനങ്ങൾക്കുള്ള ടെർമിനലാക്കി മാറ്റും.