മേഖലാ ഒാഫീസുകൾ പൂട്ടാനുള്ള നീക്കത്തിനെതിരെ റബർബോർഡിന്റെ റീജണൽ ഒാഫീസ് ഉപരോധിച്ച് കർഷകരുടെ പ്രതിഷേധം. കേന്ദ്രസർക്കാർ നീക്കം റബർ മേഖലയെ ഒന്നാകെ ഇതര സംസ്ഥാനങ്ങിലേയ്ക്ക് പറിച്ചു നടാനെന്ന് കർഷകർ ആരോപിച്ചു. പ്രതിഷേധം വരും ദിവസങ്ങളിൽ ശക്തമാക്കാനാണ് കർഷക നീക്കം
റബർ കർഷകർ നേരിട്ട് ഇടപെടുന്ന മേഖലാ ഒാഫിസുകൾ പൂട്ടാനുള്ള നീക്കം കർഷകരെ ഏറെ ആശങ്കയിലാക്കിയിട്ടുണ്ട്. സബ്സ്ഡി ഉൾപ്പെടെ എല്ലാ ആനുകൂല്യങ്ങളും കർഷകർക്ക് നൽകുന്നത് ഈ ഒാഫീസുകൾ മുഖേനയാണ്. റബർ ഉൽപാദക സഹകരണ സംഘങ്ങൾ അഥവാ ആർപിഎസുകൾ പ്രവർത്തിക്കുന്നതും റീജണൽ ഒാഫീസുകൾക്ക് കീഴിലാണ്. മാത്രമല്ല വിലസ്ഥിരതാ ഫണ്ട്പ്രകാരമുള്ള പണം കർഷകർക് ലഭിക്കാനവശ്യമായ ബില്ലുകൾ സ്വീകരിച്ചിരുന്നത് മേഖാലാ ഒാഫീസുകളിലാണ്.ഇക്കാര്യങ്ങളെല്ലാം ഇനി അവതാളത്തിലാകുമെന്നതാണ് കർഷകരുടെ പ്രതിഷേധത്തന് കാരണം.
മേഖലാ ഒാഫീസിനു പകരം കോട്ടയത്ത് ഡെവല്പ്മെന്റ് ഒാഫീസ് തുടങ്ങുന്നതും പ്രയോജനരകരമല്ലെന്നാണ് കർകരുടെ നിലപാട്. റബർ മേഖലയുടെ ആശങ്കകൾ തള്ളിയ ബിജെപി നിലപാടിനെയും കർഷകർ വിമർശിച്ചു. രണ്ട് മണിക്കൂറോളം കർഷകർ കോട്ടയം മേഖലാ ഒാഫീസ് ഉപരോധിച്ചു. സംസ്ഥാന സർക്കർ അടിയന്തിരമായി വിഷയത്തിൽ ഇടപെടണമെന്നും കേന്ദ്രത്തിന്റെ ശ്രദ്ധയിൽപെടുത്തണമെന്നുമാണ് കർഷകരുടെ ആവശ്യം.