കായംകുളത്തെ എൽഡിഎഫ് സ്ഥാനാർഥി യു. പ്രതിഭയ്‌‌ക്കെതിരെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയ ലീഗ് നേതാവ് എ. ഇര്‍ഷാദിനെതിരെ പാര്‍ട്ടി നടപടി സ്വീകരിച്ച പശ്ചാത്തലത്തില്‍ ഫെയ്സ്ബുക്ക് പോസ്റ്റുമായി കോണ്‍ഗ്രസ് നേതാവ് ജിന്‍റോ ജോണ്‍. ഇതാണ് നിലപാടെന്നും അപ്പുറത്ത് 'ചാരുതയുള്ള'  ന്യായീകരണമാണെന്നും അദ്ദേഹം എ വിജയരാഘവനെ ഉന്നമിട്ട് ഫെയ്സ്ബുക്കില്‍ കുറിച്ചു. 

സ്ത്രീവിരുദ്ധ പരാമർശത്തിന്‍റെ പേരില്‍ മുസ്‌ലിം ലീഗിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് എ.ഇര്‍ഷാദിനെ സസ്പെന്‍ഡ് ചെയ്തത്. നിയോജക മണ്ഡലം ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മാറ്റുകയും ചെയ്തു. ലീഗ് ജില്ലാ സെക്രട്ടറി എച്ച്. ബഷീര്‍ കുട്ടിക്ക് പകരം ചുമതല നല്‍കി.

അതേസമയം, പ്രസംഗം വിവാദമായതോടെ ഇര്‍ഷാദ് നിര്‍വ്യാജം ഖേദം പ്രകടിപ്പിച്ചു. യു.ഡി.എഫ് സ്ഥാനാർഥി എം. ലിജുവിന്‍റെ രാഷ്ട്രീയ സംശുദ്ധിയെക്കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് ഇര്‍ഷാദിന്‍റെ വിവാദം പരാമര്‍ശങ്ങള്‍. പ്രതിഭയുടെ സ്വകാര്യ ജീവിതത്തെയും കുടുംബ പശ്ചാത്തലത്തെയും മകനുമായി ബന്ധപ്പെട്ട കേസുകളെയും ഇർഷാദ് പ്രസംഗത്തിൽ വലിച്ചിഴച്ചു. സ്ത്രീകൾ ഉൾപ്പെടെയുള്ള പ്രവർത്തകർ വേദിയിലിരിക്കെയാണ് ഹീനമായ വാക്കുകൾ ഉപയോഗിച്ചത്. തന്‍റെ പ്രസംഗം തെറ്റായ രീതിയിലാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നതെന്ന് ഇർഷാദ് പറഞ്ഞു. പ്രസംഗത്തിലെ പരാമര്‍ശങ്ങള്‍ ആർക്കെങ്കിലും വിഷമമുണ്ടാക്കിയെങ്കിൽ അതിൽ നിർവ്യാജം ഖേദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഇർഷാദ് നടത്തിയ സ്ത്രീവിരുദ്ധ പ്രസംഗത്തിനെതിരെ രൂക്ഷവിമർശനവുമായി എൽ.ഡി.എഫ് രംഗത്തെത്തി. യു.പ്രതിഭക്ക് എതിരായ പരാമര്‍ശം രാഷ്ട്രീയ സംസ്ക്കാരത്തിന്‍റെ തകര്‍ച്ചയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ഒരു സ്ത്രീയെയും ജനപ്രതിനിധിയെയും ഇത്രയും ഹീനമായ രീതിയിൽ അധിക്ഷേപിച്ച യു.ഡി.എഫ് നേതൃത്വം മാപ്പുപറയണമെന്ന് പി.കെ. ശ്രീമതി ആവശ്യപ്പെട്ടു. ഇതിനപ്പുറം ഒരു ലൈംഗിക അതിക്രമം വേറെയുണ്ടോ എന്നും അവർ ചോദിച്ചു.തനിക്കെതിരായ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ വിതുമ്പി കായംകുളത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി യു. പ്രതിഭ . ലീഗ് നേതാവ് എ.ഇര്‍ഷാദിന്റെ പരാമര്‍ശത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷനും പൊലീസിലും പരാതി നല്‍കുമെന്നും യു. പ്രതിഭ പറഞ്ഞു. നീചമായ ഭാഷ പ്രയോഗിച്ചെന്നും തിരഞ്ഞെടുപ്പില്‍ ഒരു സ്ത്രീയുടെ ശരീരം അല്ല രാഷ്ട്രീയമാണ് ചര്‍ച്ച ചെയ്യപ്പെടേണ്ടത് . എം ലിജുവിന്‍റെ തിരഞ്ഞെടുപ്പ് യോഗത്തില്‍ ഇര്‍ഷാദ് ഈരീതിയില്‍ പ്രസംഗിക്കുമ്പോള്‍ വേദിയിലുണ്ടായിരുന്ന മറ്റ് നേതാക്കള്‍ കേട്ടിരുന്നെന്നും പ്രതിഭ പറഞ്ഞു. 

ENGLISH SUMMARY:

Kayamkulam news is buzzing with controversy surrounding a gendered remark made by League leader E Irshad against LDF candidate U Pratibha, leading to party action and political fallout.