wayanad-churam

TOPICS COVERED

കഴിഞ്ഞ വർഷം എസ്.എസ്.എൽ.സി ഫലം വരുമ്പോൾ വയനാട്ടുകാർക്ക് ബാക്കിയായത് കടുത്ത നിരാശയായിരുന്നു. വിജയ ശതമാനത്തിൽ സംസ്ഥാനത്ത് പതിമൂന്നാം സ്ഥാനം. മുമ്പ് തുടർച്ചയായി ഒമ്പതു വർഷം ജില്ല പതിനാലാം സ്ഥാനത്തും. നാണക്കേടിൽ നിന്ന് പാഠമുൾകൊണ്ട് മുന്നോട്ട് പോയ ജില്ല ഇന്ന് എത്തിനിൽക്കുന്നത് ചരിത്രനേട്ടത്തിലാണ്. ഇന്നലെ പ്രഖ്യാപിച്ച എസ്.എസ്.എൽ.സി ഫലത്തിൽ സംസ്ഥാനത്ത് ആറാം സ്ഥാനത്തേക്ക് ജില്ലയെത്തി. 99.59 % വിജയം.

കണ്ണൂർ, കോട്ടയം, എറണാകുളം, ആലപ്പുഴ, കോഴിക്കോട് ജില്ലകൾക്കു പിറകിലായാണ് വയനാടിന്റെ സ്ഥാനം. പരീക്ഷയെഴുതിയ 11,640 വിദ്യാര്‍ത്ഥികളില്‍ 11,592 വിദ്യാര്‍ത്ഥികള്‍ ഉന്നത പഠനത്തിന് യോഗ്യത നേടി. 457 ആണ്‍കുട്ടികളും 940 പെണ്‍കുട്ടികളും അടക്കം 1,397 കുട്ടികള്‍ ജില്ലയില്‍ എല്ലാ വിഷയങ്ങളില്‍ എ പ്ലസ് നേടി.   72 മോഡൽ റസിഡൻഷ്യൽ വിദ്യാലയങ്ങള്‍ക്ക് 100 ശതമാനം വിജയം. 

gvhss-vellarmala

ഒറ്റക്കെട്ടായ പ്രവർത്തനം, നേട്ടം

പിന്നോക്കാവസ്ഥയെ പൂർണമായി അവഗണിച്ചാണ് വലിയ നേട്ടത്തിനൊപ്പമെത്തിയത്. പ്രത്യേക വിദ്യാഭ്യാസ പദ്ധതിയുമായി ജില്ലാ പഞ്ചായത്തും വിഭ്യാഭ്യസ വകുപ്പും, എണ്ണയിട്ട യന്ത്രം പോലെ അധ്യാപകരും രക്ഷിതാക്കളും പ്രവർത്തിച്ചു. ഉരുൾപൊട്ടൽ, വന്യജീവി ആക്രമണം അങ്ങനെ എല്ലാ പ്രതിസന്ധികളെയും ജില്ല തരണം ചെയ്തു.

പ്രത്യേക അക്കാദമിക് പദ്ധതികൾ നടപ്പിലാക്കി. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഗോത്രവിഭാഗത്തിലെ വിദ്യാർഥികൾ പഠിക്കുന്ന വയനാട്ടിൽ ഈ നേട്ടത്തിന് മാറ്റ് കൂടുതലാണ്.

വെളളാർമല സ്കൂളിനും ചരിത്രനേട്ടം

മുണ്ടകൈ - ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തെ അതിജീവിച്ച വെളളാർമല സ്കൂളും എസ്.എസ്.എൽ.സി പരീക്ഷയിൽ  നൂറുമേനി വിജയം നേടി. പരീക്ഷയെഴുതിയ 55 കുട്ടികളും മികച്ച മാർക്കോടെ വിജയിച്ചു. ഉരുൾപൊട്ടലിൽ വീടു തകർന്ന് തലനാരിയഴ്ക്ക് രക്ഷപ്പെട്ട ആദിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി. ദുരന്തത്തിൽ സ്കൂളിന് നഷ്ടപ്പെട്ടത് 32 കുട്ടികളെയാണ്. കെട്ടിടങ്ങൾ തകർന്ന് മാസങ്ങളോളം അധ്യായനം മുടങ്ങിയെങ്കിലും അദ്ധ്യാപകരുടെ കഠിന പ്രയത്നത്തിൽ നൂറുമേനി നേടാനായി. വരും വർഷങ്ങളിൽ ഇതിലും മികച്ച നേട്ടത്തിലെത്താൻ ജില്ലക്കാകും എന്ന് അധ്യാപകരും ഉറപ്പിക്കുന്നുണ്ട്.

ENGLISH SUMMARY:

After years of trailing in Kerala's SSLC rankings, Wayanad achieves a remarkable turnaround. From 13th position last year, the district now climbs to 6th with an impressive 99.59% pass rate.