അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരുമായി യുഎസ് സൈനിക വിമാനം അമൃത്സറിലിറങ്ങിയതിനെ വിമര്‍ശിച്ച് എഴുത്തുകാരി സുധാ മേനോന്‍. അബ് കി ബാർ ട്രംപ് സർക്കാർ' എന്ന് ഉറക്കെ പറഞ്ഞ് 'മൈ ഫ്രണ്ടി' ന് വേണ്ടി നാണം കെട്ട തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയ ഇന്ത്യൻ പ്രധാനമന്ത്രി രാജ്യത്തെ മണ്ണിലേക്ക് അമേരിക്കൻ സൈനിക വിമാനം പുറപ്പെട്ടപ്പോൾ ഒരക്ഷരം മിണ്ടിയില്ലെന്ന് സുധാ മേനോന്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ വിമര്‍ശിച്ചു. ഇന്നലെ യു.എസില്‍ നിന്നും പുറപ്പെട്ട സൈനിക വിമാനത്തില്‍ 104പേരെയാണ് തിരികെ എത്തിച്ചത്.
Also Read: അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരുമായി യുഎസ് വിമാനം അമൃത്സറിലിറങ്ങി
ഇന്ത്യയോട് ഒരു പ്രത്യേകസൗഹൃദവും ട്രംപിനില്ലെന്ന് തെളിവാണ് യുഎസ് നീക്കമെന്നും സുധാ മേനോന്‍ വിലയിരുത്തുന്നു. 'സാധാരണ വിമാനത്തില്‍ തിരിച്ചയക്കാന്‍ എല്ലാ സാധ്യതകളുണ്ടായിട്ടും സൈനികവിമാനം തന്നെ ഇന്ത്യയിലേക്ക് അയക്കുന്നത് ഒരു പ്രത്യേകസൗഹൃദവും ട്രംപിന് ഇന്ത്യയോട് ഇല്ലെന്നതിനു തെളിവാണ്. ഏകപക്ഷീയമായി അയാൾ തീരുമാനിക്കുന്നു. നമ്മൾ റാൻ മൂളി അനുസരിക്കുന്നു' എന്നാും പോസ്റ്റിലുണ്ട്.
യാതൊരു സാഹചര്യത്തിലും അമേരിക്കൻ സൈനിക വിമാനം ഇന്ത്യയിൽ ഇറങ്ങിയിട്ടില്ല. ഏഴാം കപ്പൽപ്പടക്ക് മുന്നിൽ പേടിക്കാത്ത ഇന്ദിരാ ഗാന്ധിയും നമ്മുടെ പ്രധാനമന്ത്രി ആയിരുന്നു. ഇപ്പോൾ നമ്മുടെ മൗനത്തിന് മുകളിലൂടെ അതും നോർമലൈസ് ചെയ്യപ്പെട്ടിരിക്കുന്നു. വിശ്വഗുരുവിന് ഒന്നുറക്കെ കരഞ്ഞുകൂടെ? എന്നും പോസ്റ്റിലുണ്ട്.
പോസ്റ്റിന്‍റെ പൂര്‍ണരൂപം,
അനധികൃത കുടിയേറ്റക്കാരുമായി പുറപ്പെട്ട അമേരിക്കൻ മിലിട്ടറി എയർക്രാഫ്റ്റ് പഞ്ചാബിൽ ലാൻഡ് ചെയ്തുവത്രേ. ദേശാഭിമാനത്തിന്റെ കുത്തകാവകാശം കൈക്കലാക്കിയിരിക്കുന്ന, അബ് കി ബാർ ട്രംപ് സർക്കാർ' എന്ന് ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ട്, 'മൈ ഫ്രണ്ടി' ന് വേണ്ടി നാണം കെട്ട തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയ ഇന്ത്യൻ പ്രധാനമന്ത്രി ഈ രാജ്യത്തെ മണ്ണിലേക്ക് അമേരിക്കൻ സൈനിക വിമാനം പുറപ്പെട്ടപ്പോൾ ഒരക്ഷരം മിണ്ടിയില്ല. സാധാരണവിമാനങ്ങളിൽ തിരിച്ചയക്കാൻ എല്ലാ സാധ്യതയും ഉണ്ടായിട്ടും സൈനികവിമാനം തന്നെ ഇന്ത്യയെപ്പോലൊരു രാജ്യത്തേക്ക് അയക്കുന്നത് ഒരു പ്രത്യേകസൗഹൃദവും ട്രംപിന് ഇന്ത്യയോട് ഇല്ലെന്നതിനു തെളിവാണ്. ഏകപക്ഷീയമായി അയാൾ തീരുമാനിക്കുന്നു. നമ്മൾ റാൻ മൂളി അനുസരിക്കുന്നു.
ഇപ്പോൾ കോൺഗ്രസ് ആണ് ഭരിക്കുന്നതെങ്കിൽ നെഹ്‌റു മുതലുള്ള നേതാക്കളെ ചീത്ത വിളിച്ചുകൊണ്ട് ദേശാഭിമാനം പത്തി വിരിച്ച് ആടുമായിരുന്നു. ദേശസുരക്ഷയെക്കുറിച്ചും പരമാധികാരം ഹനിക്കപെട്ടതിനെക്കുറിച്ചും മാധ്യമങ്ങൾ ഘോരഘോരം ചർച്ച ചെയ്യുമായിരുന്നു. യാതൊരു സാഹചര്യത്തിലും അമേരിക്കൻ സൈനിക വിമാനം ഇന്ത്യയിൽ ഇറങ്ങിയിട്ടില്ല. ഏഴാം കപ്പൽപ്പടക്ക് മുന്നിൽ പേടിക്കാത്ത ഇന്ദിരാ ഗാന്ധിയും നമ്മുടെ പ്രധാനമന്ത്രി ആയിരുന്നു എന്ന് ഓർക്കണം
ഇപ്പോൾ നമ്മുടെ മൗനത്തിന് മുകളിലൂടെ അതും നോർമലൈസ് ചെയ്യപ്പെട്ടിരിക്കുന്നു. വിശ്വഗുരുവിന് ഒന്നുറക്കെ കരഞ്ഞുകൂടെ?