യു.എസ് വ്യോമസേനയുടെ ആകാശത്തുവച്ച് ഇന്ധനം നിറയ്ക്കുന്ന KC-135 വിമാനം ടെല്‍ അവീവില്‍, മാര്‍ച്ച് നാലിനുള്ള ചിത്രം. Photo by JACK GUEZ / AFP

യുഎസ് സൈനിക വിമാനം ഇറാഖില്‍ തകര്‍ന്നുവീണ് നാല് യുഎസ് സൈനികര്‍ കൊല്ലപ്പെട്ടു.  ആകാശത്തുവച്ച് ഇന്ധനം നിറയ്ക്കുന്ന കെ.സി 135 വിമാനമാണ് തകര്‍ന്നുവീണത്. മറ്റൊരു വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. അതേസമയം,  വിമാനം തകര്‍ത്തതാണെന്ന ഇറാന്‍ പിന്തുണയുള്ള ഇറാഖിലെ സായുധസേനയുടെ വാദം യുഎസ് തള്ളി. ഏതെങ്കിലും തരത്തിലുള്ള ആക്രമണമോ അബദ്ധത്തിലുള്ള വെടിവയ്പ്പോ ഉണ്ടായിട്ടില്ലെന്നാണ് സ്ഥിരീകരണം. 

നേതൃത്വം ക്ഷയിച്ചിട്ടും വീറോടെ പോരാടുന്ന ഇറാന്‍; പിന്നില്‍ അലി ജാഫരിയുടെ ‘മൊസൈക് തന്ത്രം’

രണ്ടുവിമാനങ്ങളുണ്ടായിരുന്നുവെന്നും ഇന്ധനം നിറയ്ക്കുന്നതിനിടെ ഒരെണ്ണം തകര്‍ന്നുവീഴുകയായിരുന്നുവെന്നും യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് സ്ഥിരീകരിച്ചു. പ്രാദേശിക സമയം വ്യാഴാഴ്ച വൈകീട്ട് ഏഴു മണിയോടെയായിരുന്നു സംഭവം. വിമാനം തകരാനുള്ള കാരണം അന്വേഷിക്കുകയാണെന്നും സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കി. ആറുപേരാണ് വിമാനത്തിലുണ്ടായിരുന്നത്. സാധാരണയായി  കെ.സി 135 ടാങ്കര്‍ വിമാനങ്ങളില്‍ പൈലറ്റും സഹ പൈലറ്റും ഇന്ധനം നിറയ്ക്കാന്‍ ചുമതലുള്ള ബൂം ഓപ്പറേറ്റുമാണ് ഉണ്ടാവുക. ഇറാന്‍ പിന്തുണയുള്ള ഇറാഖി സായുധ സേനയുടെ നിയന്ത്രണത്തിലുള്ള പ്രദേശത്താണ് അപകടം. വിമാനത്തിനു നേരെ മിസൈല്‍ ആക്രമണം നടത്തിയെന്നാണ് ഇറാന്‍ സൈന്യത്തിന്‍റെ അവകാശവാദം. 

ഇറാഖിലെ ഇര്‍ബിലില്‍ ഫഞ്ച് സൈനികന്‍ കൊല്ലപ്പെട്ടു. ഇര്‍ബിലില്‍ ഐഎസിനെതിരെ പോരാട്ടം നടത്തുന്ന ഫ്രഞ്ച് സൈനിക ക്യാംപിന് നേരെയാണ് ആക്രമണമുണ്ടായതെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോ പറഞ്ഞു. ഇറാന്റെ വൈദ്യുതി, എണ്ണ, ഗ്യാസ് ഉല്‍പ്പാദന മേഖലകളെ ആക്രമിച്ചാല്‍ ഗള്‍ഫിലെയാകെ ഊര്‍ജോല്‍പ്പാദന കേന്ദ്രങ്ങള്‍ തകര്‍ക്കുമെന്ന് റവല്യൂഷണറി ഗാര്‍ഡ് ഭീഷണി മുഴക്കിയിട്ട്. ആക്രമണം അവസാനിക്കുംവരെ  ഹോര്‍മൂസ് അടഞ്ഞു തന്നെ കിടക്കുമെന്ന് ഇറാന്‍ പരമോന്നത നേതാവ് മുജ്തബ ഖമനായി വ്യക്തമാക്കി. 

യു.എസ്– ഇറാന്‍ സംഘര്‍ഷത്തിന്‍റെ കൂടുതല്‍ വാര്‍ത്തകള്‍ ഇവിടെ വായിക്കാം

ഹോര്‍മൂസ് വഴി പോകുന്ന കപ്പലുകള്‍ക്ക് അകമ്പടി പോകുമെന്ന് യുഎസ് വൃക്തമാക്കിയിരുന്നുവെങ്കിലും നിലവില്‍ അതിന് സ്ജ്ജരായിട്ടില്ല. ഇതോടെ ഹോര്‍മൂസ് വഴിയുള്ള കപ്പല്‍നീക്കം സ്തംഭിച്ചു. ആഗോള പ്രതിസന്ധി ഉയര്‍ത്തിക്കാട്ടി യുദ്ധം അവസാനിപ്പിക്കാന്‍ എതിരാളികളെ സമ്മര്‍ദത്തിലാക്കുന്ന തുറുപ്പു ചീട്ടാണ് ഇറാന് ഹോര്‍മൂസ്. ഗള്‍ഫില്‍ മൂന്നുകപ്പലുകളെ കൂടി ഇറാന്‍ ആക്രമിച്ചു. ഇറാനെ തച്ചുടയ്ക്കുമെന്ന ഭീഷണിയുമായി നെതന്യാഹു കൂടിരംഗത്തെത്തിയതോടെ, കാര്യങ്ങള്‍ വീണ്ടും വഷളായി.

ENGLISH SUMMARY:

US military plane crash in Iraq resulted in the death of four American soldiers during an aerial refueling mission. The US Central Command has denied claims by Iran-backed militias that the aircraft was shot down, stating investigations are underway into the cause of the crash.