വഖഫ് ബോര്‍ഡിനെതിരായ ഹര്‍ജിയില്‍ സര്‍ക്കാരും വകുപ്പ് മന്ത്രിയും പാര്‍ട്ടിയുടെ പ്രഖ്യാപിത നയത്തിനു വിരുദ്ധമായി നീങ്ങിയതില്‍ മുസ്‌ലിം ലീഗിലും മുസ്‌ലിം സംഘടനകളിലും എതിര്‍പ്പ്. വഖഫ് ബോര്‍ഡില്‍ ഇതര സമുദായങ്ങളില്‍പെട്ടവരെ അംഗമാക്കുന്ന നിയമത്തിനെതിരെ സുപ്രീം കോടതിയില്‍ കേസ് നല്‍കിയ മുസ്‌ലിം ലീഗ് ഇപ്പോള്‍ നിലപാടില്‍ പിന്നോക്കം പോയെന്നാണ് ആക്ഷേപം.
ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ് നല്‍കിയ ഹര്‍ജിയിലാണു ഹൈക്കോടതി വഖഫ് ബോര്‍ഡിന്‍റെ പ്രവര്‍ത്തനം താത്കാലികമായി നിയന്ത്രിച്ചത്. കേന്ദ്രനിയമം അനുസരിച്ചു മുസ്‌ലിം ഇതര അംഗങ്ങള്‍ ബോര്‍ഡില്‍ ഇല്ലെന്നായിരുന്നു ഹര്‍ജിയിലെ വാദം. സര്‍ക്കാര്‍ അഭിഭാഷകനും ഇതിനെ അനുകൂലിച്ചു. വകുപ്പ് മന്ത്രിയും പരോക്ഷമായി പിന്തുണച്ചു.
എന്നാല്‍, ഇതേ നിയമത്തെ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്തവരില്‍ പ്രമുഖരായിരുന്നു മുസ്‌ലിംലീഗ്. 2025 ഏപ്രിലില്‍ ലീഗ് നല്‍കിയ ഹര്‍ജിയില്‍ പുതിയ നിയമം വഖഫ് ആശയത്തെ തന്നെ അട്ടിമറിക്കുന്നതും മൗലിക അവകാശങ്ങളുടെ ലംഘനവുമാണെന്നായിരുന്നു പ്രധാന വാദം. വകുപ്പ് മന്ത്രി തന്നെ ഇപ്പോള്‍ നിയമത്തെ പിന്തുണച്ചതാണ് അമ്പരപ്പിനും ചര്‍ച്ചയ്ക്കും ഇടയാക്കിയത്.
സ്വന്തം മന്ത്രിമാര്‍ പാര്‍ട്ടി വിരുദ്ധ നിലപാട് എടുക്കുന്നുവെന്ന ആക്ഷേപം ശക്തമാകുന്ന സാഹചര്യത്തിലാണ് മുസ്‌ലിം സമുദായം വൈകാരികമായി സമീപിക്കുന്ന വിഷയത്തില്‍ കൂടി വ്യത്യസ്ത നിലപാടുമായി വകുപ്പ് മന്ത്രി രംഗത്തെത്തുന്നത്. പാര്‍ട്ടിക്ക് അകത്തും പുറത്തും വലിയ ചര്‍ച്ചയ്ക്ക് ഇത് ഇടയാക്കും.