വഖഫ് വിഷയത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം. വഖഫ് ബോർഡിൽ മുസ്‍ലിം ഇതര സമുദായക്കാരെ തിരുകി കയറ്റാനുള്ള സംഘപരിവാർ അജണ്ട കേരളത്തിലും നടപ്പാക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആരോപിച്ചു. സംഘ പരിവാറിന് പരിപൂർണമായ കീഴടങ്ങലും പാദസേവയുമാണ് നടക്കുന്നതെന്നും ഇത് അതീവ ലജ്ജാകരമെന്നും പിണറായി പറഞ്ഞു. ഹൈക്കോടതിയിൽ ഹർജിക്കാരുമായി സർക്കാർ ഒത്തുകളിച്ചെന്നും പിണറായി ആരോപിച്ചു. വഖഫിലെ സർക്കാർ നിലപാട് ലീഗിന്‍റെ പൂർണമായ അറിവോടെയാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അതേസമയം, കേരള വഖഫ് ബോർഡിന്റെ പ്രവർത്തനത്തിന് താത്കാലിക നിയന്ത്രണം ഏർപ്പെടുത്തിയ ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയിൽ അപ്പീൽ നല്‍കി. സംസ്ഥാന വഖഫ് ബോർഡും, വഖഫ് ബോർഡ് അംഗം ഉമർ ഫൈസിയും ആണ് സുപ്രീം കോടതിയെ സമീപിച്ചത്. അപ്പീൽ തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ പരിഗണിക്കാമെന്ന് സുപ്രീംകോടതി അറിയിച്ചു. ഹൈക്കോടതി ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും, വഖഫ് ബോർഡിന്റെ പ്രവർത്തനം പൂർവ്വ സ്ഥിതിയിൽ പുനഃസ്ഥാപിക്കണം എന്നുമാണ് ഹർജികളിൽ ആവശ്യപ്പെട്ടിരുന്നത്.
മുസ്‍ലിം ഇതര മതസ്ഥരെ നിയമിച്ചില്ലെന്ന പേരിൽ പ്രവർത്തനം നിയന്ത്രിക്കുന്നത് ചട്ടവിരുദ്ധമാണെന്നും അപ്പീലിൽ ചൂണ്ടിക്കാട്ടുന്നു. സുപ്രീംകോടതിയിൽ നിന്ന് അനുകൂല തീരുമാനം ഉണ്ടാകും എന്നാണ് പ്രതീക്ഷയെന്നും സർക്കാർ ബിജെപിയുടെ നേതാവിനൊപ്പം ഹൈക്കോടതിയിൽ ഒത്തു കളിച്ചെന്നും വഖഫ് ബോർഡ് ചെയർമാൻ കെ.എസ്.ഹംസ പ്രതികരിച്ചു. വിഷയത്തില്‍ ലീഗ് വഞ്ചനാപരമായ നിലപാടാണ് സ്വീകരിച്ചതെന്നും അദ്ദേഹം ആരോപിച്ചു.