പ്രതിപക്ഷ ഉപ നേതാവ് പദവിയെച്ചൊല്ലി സിപിഐക്കുള്ളിലും അഭിപ്രായ ഭിന്നത. സിപിഎമ്മുമായി ധാരണയാകും മുമ്പ് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പരസ്യമായി ആവശ്യം ഉന്നയിക്കാൻ പാടില്ലായിരുന്നു എന്നാണ് വിമര്‍ശനം. ആദ്യം സംസാരിക്കേണ്ടിയിരുന്നത് സിപിഎമ്മിനോടായിരുന്നു. പാര്‍ട്ടിക്ക് അപമാനമുണ്ടാകാത്ത വിധം തന്ത്രപരമായി വിഷയം കൈകാര്യം ചെയ്യുന്നതില്‍ സംസ്ഥാന സെക്രട്ടറിക്ക് വീഴ്ച പറ്റി എന്നാണ് ഒരുവിഭാഗം നേതാക്കൾ കരുതുന്നത്. നിയമസഭയിൽ പ്രത്യേക ബ്ലോക്ക് ആയി ഇരുന്ന് പ്രതിഷേധം അറിയിക്കണമെന്നാണും അഭിപ്രായമുണ്ട്. ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ നിലപാട് വന്നേക്കും . ധാരണയാകും മുന്‍പുള്ള പരസ്യപ്രതികരണം തിരിച്ചടിയായി.
പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തില്‍ സമവായത്തിലെത്താനായി കഴിഞ്ഞ ദിവസം നടത്തിയ സിപിഎം-സിപിഐ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. പദവി സിപിഐക്ക് വേണമെന്നും കീഴ്‌വഴക്കം മാറ്റണമെന്നുമുള്ള ബിനോയ് വിശ്വത്തിന്‍റെ ആവശ്യം എം.വി.ഗോവിന്ദന്‍ തള്ളി. അപമാനിക്കെപ്പെട്ടിട്ടില്ലെന്നും മുന്നണിയുടെ രാഷ്ട്രീയത്തിന്‍റെ അര്‍ഥം മനസിലാക്കാന്‍ സിപിഎമ്മിന് പറ്റണമെന്നും ബിനോയ് വിശ്വം പറഞ്ഞു
സിപിഎം –സിപിഐ ചര്‍ച്ചയില്‍ അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ല. പ്രതിപക്ഷ ഉപനേതാവ് സിപിഎമ്മിനെന്നുള്ള കീഴ് വഴക്കം മാറ്റി സിപിഐക്ക് നല്‍കണമെന്ന് ബിനോയ് വിശ്വത്തിന്‍റെ ആവശ്യം ഉഭയക്ഷി ചര്‍ച്ചയുടെ തുടക്കത്തിലെ സിപിഎം തള്ളി. മാറ്റത്തിന് വേണ്ടി മാത്രം ഒരു മാറ്റം സാധ്യമല്ലെന്ന എം വി ഗോവിന്ദന്‍ മറുപടി നല്‍കി. ഇരുപാര്‍ട്ടികളുടെയും നിലപാടില്‍ മാറ്റമില്ലെന്നും ചര്‍ച്ച പരാജയമെന്നും പരസ്യമായി പറഞ്ഞു ബിനോയ് വിശ്വം .
Also Read: പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐയ്ക്ക് നല്‍കില്ല; നിലപാടില്‍ ഉറച്ച് സിപിഎം
പ്രതിപക്ഷ ഉപനേതാവ് പദവിയില്‍ തീരുമാനമാകാത്തതോടെ എല്‍ഡിഎഫ് നിയമസഭാ കക്ഷി യോഗം ചേരാന്‍ പോലും മുന്നണിക്കായിട്ടില്ല. സിപിഎം വിട്ടുവീഴ്ചക്കില്ലെന്ന കാര്യം സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ ബിനോയ് വിശ്വം പാര്‍ട്ടിയെ അറിയിക്കും. മുന്നണിയില്‍ അപമാനിക്കപ്പെട്ട് സിപിഐ ഇനി എന്ത് തീരുമാനമെടുക്കുമെന്നതില്‍ ഇന്നത്തെ യോഗം നിര്‍ണായകമാണ് .