കേരളം ഇനി ആര് ഭരിക്കുമെന്ന് ജനങ്ങള്‍ നിശ്ചയിക്കുന്ന ദിവസത്തിന് രണ്ട് പകലിന്‍റെ അകലം മാത്രം. വോട്ടര്‍മാരുടെ മനസില്‍ കയറിക്കൂടാനുള്ള അവസാന അടവും പുറത്തെടുത്ത് മുന്നണികളുടെ കലാശക്കൊട്ട് ഇന്ന്. ഇതോടെ ഇന്നത്തെ പകല്‍ സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ആവേശം ഉച്ചസ്ഥായിയിലെത്തും. രാവിലെ മുതല്‍ റോഡ് ഷോയും റാലികളുമായി കളം നിറയാനാണ് ഭൂരിഭാഗം സ്ഥാനാര്‍ഥികളും തീരുമാനിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് ശേഷം മണ്ഡലാടിസ്ഥാനത്തില്‍ കലാശക്കൊട്ട് സംഘടിപ്പിക്കും. പലയിടങ്ങളിലും മൂന്ന് മുന്നണികളും ഒരേ കേന്ദ്രത്തിലാവും കലാശക്കൊട്ട് നടത്തുക. തിരഞ്ഞെടുപ്പ് ആവേശം കയ്യാങ്കളിയിലേക്ക് പോകാതിരിക്കാന്‍ കനത്ത സുരക്ഷയും ഒരുക്കിയിട്ടുണ്ട്.
എല്‍ഡിഎഫ് തുടര്‍ഭരണം സ്വപ്നം കാണുമ്പോള്‍ പത്ത് വര്‍ഷത്തിന് ശേഷം അധികാരത്തിലേക്ക് മടങ്ങിവരുമെന്ന് ഉറച്ച് വിശ്വസിക്കുകയാണ് യുഡിഎഫ്. താമര വിരിയിച്ച് അധികാരത്തില്‍ നിര്‍ണായക പങ്കുവഹിക്കാമെന്ന പ്രതീക്ഷയിലാണ് ബിജെപി കലാശക്കൊട്ടിന് ഒരുങ്ങുന്നത്.
കലാശകൊട്ടിനൊടുവിൽ നിയമസഭാ തിരഞ്ഞെടുപ്പ് പരസ്യപ്രചരണം അവസിക്കുന്നതോടെ നിയന്ത്രണങ്ങൾ കടുപ്പിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ. വൈകിട്ട് ആറിന് ശേഷം പൊതു ഇടങ്ങളിൽ പരസ്യ പ്രചരണം പാടില്ല. പ്രചരണം ലക്ഷ്യമാക്കിയുള്ള കലാപരിപാടികളും അനുവദിക്കില്ല. മാധ്യമങ്ങളിലെ പരസ്യങ്ങൾക്ക് മുൻകൂർ അനുമതി വേണം . പ്രചരണത്തിനായി പുറത്തു നിന്ന് എത്തിയവർ അതത് മണ്ഡലങ്ങൾ വിട്ടുപോകണം എന്നിവയാണ് നിര്‍ദേശങ്ങള്‍. സംസ്ഥാനത്തെങ്ങും സുരക്ഷയും കര്‍ശനമാക്കി. പൊലീസിനെയും ഒപ്പം കേന്ദ്രസേനയെയും വിന്യസിച്ചിട്ടുണ്ട് .നാളെ നിശബ്ദ പ്രചരണത്തിന്റെ ദിവസമാണ് . വ്യാഴാഴ്ച കേരളം നിർണായകമായ തിരഞ്ഞെടുപ്പിൽ വിധിയെഴുതും.