മുഖ്യമന്ത്രിയേയും ഇടത് മുന്നണിയേയും കടന്നാക്രമിച്ച് ആലപ്പുഴയില്‍ രാഹുല്‍ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം. എല്‍ഡിഎഫിനെ ഇപ്പോള്‍ ഇടതുപക്ഷം എന്ന് വിളിക്കാനാകില്ലെന്നും ഇടതില്‍ ഇപ്പോള്‍ രണ്ട് തരം നേതാക്കളെന്നും തിരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ രാഹുല്‍ ഗാന്ധി . ആർഎസ്എസുമായും ബിജെപിയുമായും കൂട്ടുകൂടാൻ മടിയില്ലാത്ത നേതാക്കളാണ് ഇടതുമുന്നണിയില്‍. ഹൃദയത്തിൽ പ്രത്യശാസ്ത്രം കുടിയേറ്റിയ നേതാക്കളുമുണ്ട്. അത്തരം നേതാക്കൾ പാർട്ടിയിൽ ചതിക്കപ്പെട്ടു. എല്ലാ ദിവസവും ക്ഷേത്രങ്ങളെക്കുറിച്ച് പറയുന്ന മോദിക്ക് കേരളത്തിലെത്തുമ്പോള്‍ ശബരിമല സ്വര്‍ണക്കൊള്ളയെപ്പറ്റി പറയുന്നതില്‍ മൗനമെന്ന് രാഹുല്‍ ഗാന്ധി. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രത്തിലാണ് കവര്‍ച്ച നടന്നത്. സ്വർണ്ണം കവർന്നു പകരം ചെമ്പ് സ്ഥാപിച്ചു. പ്രധാനമന്ത്രി കേരളത്തിൽ വന്നിട്ട് ഇതിനെക്കുറിച്ച് ഒന്നും പറയുന്നില്ല. കേരളത്തിൽ വന്നപ്പോൾ ഇതെല്ലാം മറന്നു പോയി. കേരളത്തിലെ മുഖ്യമന്ത്രിയെയും എൽഡിഎഫിനെയും സഹായിക്കാനാണ് ഇത്
Also Read: 'അവസരവാദികള്‍ പോറലുണ്ടാക്കില്ല'; ടികെ ഗോവിന്ദനെതിരെ പരോക്ഷ വിമര്‍ശനം
മുഖ്യമന്ത്രിയേയോ കുടുംബത്തേയോ മോദി എന്തെങ്കിലും പറയുന്നത് നിങ്ങള്‍ കേട്ടിട്ടുണ്ടോ എന്നും രാഹുല്‍ ചോദിച്ചു. നരേന്ദ്രമോദി എല്ലാദിവസവും തന്നെയും കോൺഗ്രസിനെയും അക്രമിക്കുന്നു. 38 കേസുകൾ തന്റെ പേരിൽ ഉണ്ട്. തന്റെ ലോക്‌സഭാംഗത്വം കളഞ്ഞു , ഔദ്യോഗിക വസതി ഒഴിവാക്കി. എന്തുകൊണ്ട് നിങ്ങളുടെ മുഖ്യമന്ത്രിയെ ആക്രമിക്കുന്നില്ല.? എന്തുകൊണ്ട് മുഖ്യമന്ത്രിയുടെ കുടുംബത്തെ ആക്രമിക്കുന്നില്ല?
പാര്‍ലമെന്റില്‍ വനിതകള്‍ എഴുന്നേറ്റാല്‍ മോദിക്ക് ഭയമാണ്. കേരളത്തില്‍ കരിങ്കൊടി കാണിക്കുന്നവരെ പിണറായി തല്ലിച്ചതയ്ക്കും. രണ്ടുപേരും അധികാരം കൊണ്ട് മത്തുപിടിച്ചവരാണെന്നും രാഹുലിന്റെ പരിഹാസം. കരിങ്കൊടി കാണിച്ചു പ്രതിഷേധിക്കാൻ വരുന്നവരെ തിരിച്ച് അക്രമിക്കണം എന്നാണ് മുഖ്യമന്ത്രി വിചാരിക്കുന്നത്. അധികാരം തന്നിൽ നിന്നു ഉണ്ടായതാണെന്ന് ഇത്തരക്കാർ കരുതുന്നു. നരേന്ദ്ര മോദിക്കും കേരള മുഖ്യമന്ത്രിക്കും ധാർഷ്‌ട്യമാണ്. ജനങ്ങള്‍ക്ക് മുകളിലാണ് തങ്ങളെന്ന് അവര്‍ കരുതുന്നു. എതിർപ്പുള്ളവർ കരിങ്കൊടി കാണിച്ച് പോകട്ടെ. അവർ എതിർപ്പ് പ്രകടിപ്പിച്ചതല്ലേ എന്നു കരുതുന്നതിന് പകരം, അവർ തന്നെ കൊല്ലാൻ വരുന്നു എന്ന് ചിന്തിക്കുന്നു
കേരളത്തിലെ 75% നെല്‍ കർഷകരും ഇന്ന് കടത്തിലാണ്. കേരളത്തിൽ നിന്നുള്ള കന്യാസ്ത്രീകൾ ആക്രമിക്കപ്പെടുന്നു. ക്രൈസ്തവരെയും ന്യൂന പക്ഷങ്ങളെയും ആക്രമിക്കുന്നവരുമായാണ് നിങ്ങളുടെ മുഖ്യമന്ത്രിയുടെ കൂട്ട്. ലഹരിമരുന്നിൻ്റെ തലസ്ഥാനമായി കേരളം മാറി. എന്തുകൊണ്ടാണ് ട്രംപിനെ മോദി ഭയക്കുന്നത്? . എപ്സ്റ്റീൻ ഫയലിൽ മോദിയെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ട്. മന്ത്രിമാരെക്കുറിച്ചുളള വിവരം ഉണ്ട്. എണ്ണയും ഗ്യാസും എവിടെ നിന്നൊക്കെ വാങ്ങണമെന്ന് പറയാൻ ഡോണൾഡ് ട്രപ് ആരാണെന്നും രാഹുല്‍ ചോദിച്ചു.