സ്വർണം കട്ടവനാരപ്പാ എന്ന പാരഡിയാണ് പൊരിഞ്ഞ പോരാട്ടം നടക്കുന്ന റാന്നിയിൽ അവസാന ലാപ്പിലും മുഖ്യ ചോദ്യം. ശബരിമല ക്ഷേത്രമുൾപ്പെടുന്ന മണ്ഡലത്തിൽ വാശിയേറിയ പോരാട്ടമാണ് എൽഡിഎഫും യുഡിഎഫും തമ്മിൽ. ശബരിമല സ്വർണക്കൊള്ളയിൽ ഇരുമുന്നണികളെയും കുറ്റപ്പെടുത്തുന്ന ബിജെപിക്ക് പക്ഷേ താമര ചിഹ്നത്തിൽ സ്ഥാനാർഥിയില്ല. ഡീൽ ആരോപണം ശക്തമായ റാന്നി ലാസ്റ്റ് ലാപ്പിൽ എങ്ങോട്ടാണ് ചായുന്നത് ?.
ശബരിമല സ്വർണക്കൊള്ള മാത്രമല്ല, തീർഥാടകർക്കുള്ള സൗകര്യങ്ങളിലെ അപാകതയും ചൂണ്ടിക്കാട്ടുന്നു കോൺഗ്രസ് സ്ഥാനാർഥി പഴകുളം മധു. താൻ മാത്രമാണ് റാന്നിക്കാരനായ സ്ഥാനാർഥിയെന്നും പ്രാദേശിക വികാരം അനുകൂലമാകുമെന്നും ചക്ക ചിഹ്നത്തിൽ മൽസരിക്കുന്ന എൻഡിഎ സ്ഥാനാർഥി തോമസ് കെ. സാമുവൽ . റാന്നി പാലവും ബസ് സ്റ്റാൻഡുമടക്കം വികസന പ്രശ്നങ്ങൾ ഈ തിരഞ്ഞെടുപ്പിലും ഉയർത്തുന്നു. എങ്കിലും ഫലപ്രവചനം അസാധ്യമായ പോരാട്ടമെന്ന് റാന്നിക്കാർ.