യുഡിഎഫ് അധികാരത്തിൽ വന്നാൽ ഉപമുഖ്യമന്ത്രിപദം ആവശ്യപ്പെടില്ലെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. എന്നാല്‍ യുഡിഎഫിലെ ധാരണപ്രകാരം പദവി ലഭിച്ചാൽ നിരസിക്കില്ല.ഒരാൾക്ക് ഒരു പദവി ലീഗിൽ കർശനമാക്കുമെന്നും അദ്ദേഹം പറഞ്ഞു. മലയാള മനോരമയുടെ 'പോർമുഖാമുഖം' പരിപാടിയിലായിരുന്നു പ്രതികരണം. യുഡിഎഫ് അധികാരത്തിൽ എത്തിയാൽ കോൺഗ്രസ്  ഹൈക്കമാൻഡ് തീരുമാനിക്കുന്നയാളാണ് മുഖ്യമന്ത്രിയാവുക. എന്നാൽ ഉപമുഖ്യമന്ത്രി സ്ഥാനം ലീഗ് ചോദിക്കില്ല. മുന്നണി ധാരണയുടെ ഭാഗമായി ലഭിക്കുന്ന പദവികൾ നിരസിക്കേണ്ട കാര്യവുമില്ലെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ ലീഗ് 27 സീറ്റുകളില്‍ മല്‍സരിക്കുന്നുണ്ട്. പാര്‍ട്ടിയുടേത് ഏറ്റവും മികച്ച പ്രകടനമായിരിക്കുമെന്നും യുഡിഎഫിന്‍റെ കെട്ടുറപ്പ് ഇത്തവണ വിജയത്തില്‍ നിര്‍ണായകമാകുമെന്നും തങ്ങള്‍ വ്യക്തമാക്കി. ഭരണമാറ്റമെന്ന വികാരം ജനങ്ങള്‍ക്കിടയില്‍ ശക്തമാണ്. നാല് നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിലും തദ്ദേശ തിരഞ്ഞെടുപ്പിലും അതു പ്രകടമായി. തദ്ദേശത്തില്‍ എക്കാലത്തും ഇടതിനാണ് മുന്‍തൂക്കം ലക്ഷിച്ചിരുന്നത്. എന്നാല്‍ ഇത്തവണ മാറ്റമുണ്ടായി. സര്‍ക്കാരും ജനങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുണ്ടായി എന്നതിന്‍റെ വ്യക്തമായ തെളിവാണിത് എന്നും സാദിഖലി തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. 

നിയമസഭയ്ക്ക് അകത്തും പുറത്തുമുള്ള എംഎല്‍എമാരുടെ പ്രകടനം, മണ്ഡലത്തില്‍ അവരെ കുറിച്ചുള്ള അഭിപ്രായം എന്നിവയില്‍ കൃത്യമായ പഠനം നടത്തിയ ശേഷമാണ് ഇത്തവണ സ്ഥാനാര്‍ഥികളെ തീരുമാനിച്ചത്. സിറ്റിങ് സീറ്റ് അല്ലാത്ത മണ്ഡലങ്ങളില്‍ ജയസാധ്യത സംബന്ധിച്ച് വിശദമായ സര്‍വേ നടത്തി. സമയമെത്ത് കൃത്യമായ മുന്നൊരുക്കങ്ങളോടെയായിരുന്നു പ്രവര്‍ത്തനങ്ങള്‍. ജയിച്ചാല്‍ എംഎല്‍എ എന്ന നിലയിലുള്ള പ്രകടനം പാര്‍ട്ടി നിരന്തരം നിരീക്ഷിക്കുമെന്ന് എല്ലാവരെയും അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ENGLISH SUMMARY:

Panakkad Sadiqali Shihab Thangal clarifies that IUML will not demand the Deputy Chief Minister post if UDF comes to power in 2026, but will accept it if offered. Speaking at Manorama's Pormukhamukham, he emphasized the 'one person, one post' rule within the party. With IUML contesting 27 seats, Thangal expresses confidence in UDF's victory, citing strong anti-incumbency sentiments and successful candidate screening based on performance surveys.