വയനാട് കള്ളാടി മണ്ണിടിച്ചിലിൽ കാണാതായ ബിക്രം സിങ് റാണയ്ക്കായുള്ള തിരച്ചിൽ ഇന്നും തുടരും. സോൺ 1ഉം 2ഉം കേന്ദ്രീകരിച്ചാണ് ദൗത്യസംഘം പരിശോധന നടത്തുക. ഇന്നലെ നടത്തിയ തിരച്ചിലിൽ മീനാക്ഷി പുഴയിൽ നിന്ന് ഒരു മൃതദേഹം കണ്ടെത്തിയിരുന്നു. രക്ഷാപ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി ദുരന്തബാധിത പ്രദേശത്തേക്ക് ആളുകൾക്കും സ്വകാര്യ വാഹനങ്ങൾക്കും കർശന നിയന്ത്രണം ആണ് ഏർപ്പെടുത്തിയിരിക്കുന്നത്.
വയനാട് കള്ളാടി ദുരന്തത്തെ തുടർന്ന് തുരങ്ക പാത പ്രദേശത്തും എൽസ്റ്റൺ എസ്റ്റേറ്റിലും വന്നടിഞ്ഞ മണ്ണും ചെളിയും മാറ്റുന്നതിൽ ശാസ്‌ത്രീയ ഉപദേശം നൽകാൻ വിദഗ്ധ സമിതിയെ നിയമിച്ചു. കോഴിക്കോട് NITലെ ഡോ. സന്തോഷ് ജി തമ്പി ,കാലാവസ്ഥാമാറ്റ ഡയറക്ടറേറ്റിലെ ഡോ ജൂഡ് ഇമ്മാനുവൽ ഭൗമശാസ്ത്ര പഠന കേന്ദ്രം ഡയറക്ടറുടെ പ്രതിനിധി എന്നിവർ സമിതിയിലെ അംഗങ്ങളാണ്. എത്രയും വേഗം സ്ഥലം സന്ദർശിക്കാൻ സർക്കാർ സമിതിയോട് ആവശ്യപ്പെട്ടു . ജില്ലാ ഭരണ കൂടം പൊതുമരാമത്തു വകുപ്പ് എന്നിവർ സമിതിയുടെ നിർദേശം അനുസരിച്ച് പ്രവർത്തിക്കും. മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, പൊതുമരാമത്ത് മന്ത്രി എന്നിവർ കൂടിയാലോചിച്ചാണ് സമിതിയെ നിയോഗിച്ചത്
വയനാട്ടില്‍ ജൂലൈ 14 വരെ ഗ്രീൻ അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഏർപ്പെടുത്തിയ വിലക്ക് ജില്ലാ കളക്ടർ പിൻവലിച്ചു. എന്നാൽ എടയ്ക്കൽ, കുറുവ ദ്വീപ്, മുനീശ്വരംകുന്ന് എന്നീ കേന്ദ്രങ്ങളിലും, മേപ്പാടി ഗ്രാമപഞ്ചായത്തിലെ എട്ടു മുതൽ പതിമൂന്ന് വരെയുള്ള വാർഡുകളിലും വിനോദസഞ്ചാര വിലക്ക് തുടരും. കൂടാതെ ക്വാറികൾക്കും യന്ത്രം ഉപയോഗിച്ചുള്ള മണ്ണ് നീക്കത്തിനുമുള്ള വിലക്ക് മാറ്റമില്ലാതെ തുടരുമെന്നും, നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി.