സ്ത്രീകളുമായി ബന്ധപ്പെട്ട പരാമർശത്തിൽ കാന്തപുരം എ.പി. അബൂബക്കര്‍ മുസലിയാർക്ക് പരസ്യ പിന്തുണയുമായി സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ രംഗത്ത്. മലപ്പുറം പടിക്കൽ ജുമുഅ മസ്ജിദ് ഉദ്‌ഘാടനച്ചടങ്ങിൽ കാന്തപുരത്തോടൊപ്പം വേദി പങ്കിട്ടാണ് ജിഫ്രി തങ്ങൾ നിലപാട് വ്യക്തമാക്കിയത്.
സ്ത്രീകൾ വീട്ടിൽ അടങ്ങി ഒതുങ്ങി ഇരിക്കണമെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് ജിഫ്രി തങ്ങൾ വ്യക്തമാക്കി. വീടിനുള്ളിൽ പാലിക്കേണ്ട മര്യാദകൾക്കപ്പുറം സ്ത്രീകളെ ജീവിതത്തിന്റെ എല്ലാ രംഗങ്ങളിൽ നിന്നും ഇസ്‌ലാം തടഞ്ഞിട്ടില്ല. സ്ത്രീകളുടെ സുരക്ഷിതത്വവും മാന്യതയും മുൻനിർത്തിയാണ് മതപരമായ നിയമങ്ങൾ ആവിഷ്കരിച്ചിട്ടുള്ളതെന്നും, ചില മേഖലകളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിൽ അത് അവരുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. Also Read: ഇറാന്‍ പ്രസിഡന്‍റ് മസൂദ് പെഷസ്കിയാന്‍ ഹിന്ദു ആത്മീയ നേതാവിന്‍റെ കാലില്‍ വീണോ? വൈറല്‍ വിഡിയോയ്ക്ക് പിന്നില്‍
കാന്തപുരത്തിന്റെ പരാമർശങ്ങളെ തുടർന്ന് വ്യാപക വിമർശനങ്ങളും ആരോപണങ്ങളും ഉയരുന്നതിനിടയിലാണ് ഇരുനേതാക്കളും ഒരു വേദിയിൽ ഒന്നിച്ച് എത്തിയതും ജിഫ്രി തങ്ങൾ അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ചതും. കേരളത്തിലെ സുന്നി നേതൃത്വത്തിന്റെ ഈ ഒത്തുചേരലും പുതിയ വിശദീകരണങ്ങളും സാമൂഹിക-മത മണ്ഡലങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.