സംസ്ഥാനത്ത് സ്വകാര്യ ബസുടമകള്‍ സമരത്തിലേക്ക് നീങ്ങുന്നു. മറ്റുള്ള സംഘടനകളുമായി ചേര്‍ന്ന് ബസ് സര്‍വീസ് നിര്‍ത്തിവച്ച് സമരം ചെയ്യും. സമരത്തിന് മുന്നോടിയായി സര്‍ക്കാരുമായി സംസാരിക്കും. 120 കോടിയിലധികം രൂപയുടെ നഷ്ടമെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഓര്‍ഗനൈസേഷന്‍ തൃശൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.
Also read: ഒരു ബസിൽ 150 പേർ; പ്രിയദർശിനി ബസിൽ തിക്കും തിരക്കും; സ്വകാര്യ ബസുകൾ പ്രതിസന്ധിയിൽ
ഡീസൽ വില വർധനവും പ്രവർത്തന ചെലവുകളും കാരണം സ്വകാര്യ ബസ് വ്യവസായം വലിയ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ബസ് ഉടമകള്‍ അറിയിച്ചു. ബസ് ചാർജ് വർധന, വിദ്യാർഥികളുടെ യാത്രാനിരക്ക് വർധന, സബ്സിഡി ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തുക. ഇന്ധനവില, അനുബന്ധ ഉപകരണങ്ങളുടെ ചെലവ്, ഇൻഷുറൻസ് എന്നിവയിലുണ്ടായ വൻ വർധന സർവീസുകൾ മുന്നോട്ടുകൊണ്ടുപോകാൻ പ്രയാസമുണ്ടാക്കുന്നുവെന്നും സമരത്തിന് മുന്നോടിയായി സർക്കാരുമായി ചർച്ച നടത്തുമെന്നും വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
സ്ത്രീ സൗജന്യയാത്രാ പദ്ധതിമൂലം സ്വകാര്യ ബസ് വ്യവസായം പ്രതിസന്ധിയിലായെന്നാരോപിച്ച് ജൂലൈയില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സ്വകാര്യ ബസുകൾ കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം ജില്ലകളിൽ സർവീസ് നിർത്തിവച്ചു പണിമുടക്കിയിരുന്നു.