കോഴിക്കോട് കോടഞ്ചേരി നിരന്നപാറയിലും ഉരുൾപൊട്ടൽ. കരിങ്കൽ ക്വാറിക്ക് സമീപമാണ് ഉരുൾപൊട്ടിയത്. ഏക്കർ കണക്കിന് കൃഷി സ്ഥലം ഒലിച്ചു പോയി. സമീപത്ത് വീടുകൾ ഇല്ലാത്തതിനാൽ വലിയ അപകടമാണ് ഒഴിവായത്. പ്രദേശത്ത് ഇപ്പോഴും ശക്തമായ മഴ തുടരുകയാണ്. അതേസമയം, കോടഞ്ചേരി– നിരന്നാപാറ റോഡിൽ മണ്ണ് ഒഴുകി വന്ന് അടിഞ്ഞുകിടക്കുന്നതിനാല്‍ ഇതുവഴിയുള്ള ഗതാഗതവും തടസ്സപ്പെട്ടു. ALSO READ: കോട്ടയം പയ്യാനിത്തോട്ടത്ത് ഉരുള്‍പ്പൊട്ടല്‍; അമ്മയും മകനും മരിച്ചു; വീട് പൂര്‍ണമായും തകര്‍ന്നു ...
കോഴിക്കോട് ജില്ലയിലാകെ കനത്തമഴയും വെള്ളക്കെട്ടും രൂക്ഷമാണ്. കോഴിക്കോട്– വയനാട് പാതയിലെ ഈങ്ങാപ്പുഴയില്‍ വെള്ളംകയറി ഗതാഗതം സ്തംഭിച്ചു. കാരശേരി മലാംകുന്നില്‍ മതിലിടിഞ്ഞ് വീട് അപകടാവസ്ഥയിലായി. കൂടരഞ്ഞി ഉറുമി പുഴയിലും തൊട്ടില്‍പാലം പുഴയിലും മലവെള്ളപാച്ചിലുണ്ടായി. ഉരുള്‍പൊട്ടല്‍ ഭീഷണിയുള്ള വിലങ്ങാട് പുഴകളില്‍ ക്രമാതീതമായി ജലനിരപ്പ് ഉയര്‍ന്നു. വിലങ്ങാട് ടൗണ്‍പാലം മുങ്ങി. ബേപ്പൂരില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ട് ചാലിയത്ത് കടലില്‍ കുടുങ്ങി. ബോട്ടിലുണ്ടായിരുന്ന 12 മത്സ്യതൊഴിലാളികള്‍ നീന്തിരക്ഷപ്പെട്ടു. ALSO READ: പൂച്ച കരഞ്ഞുണര്‍ത്തി, രക്ഷപ്പെട്ട് കുടുംബം; 2018നു ശേഷം ഇത്രയും വെള്ളം ഇതാദ്യം ...
അതേസമയം, സംസ്ഥാനത്ത് കനത്തമഴയും ഉരുള്‍പൊട്ടലും. മരണം നാലായി. മധ്യകേരളത്തിലെ മലയോര മേഖലയിലാണ് ആളപായമുണ്ടായത്. ഇടുക്കി കുടയത്തൂരില്‍ ഉരുള്‍പൊട്ടി മഷിക്കല്ലേല്‍ സുമതി മരിച്ചു. വീട് പൂര്‍ണമായും മണ്ണിനടിയിലായി. പൂഞ്ഞാര്‍ പയ്യാനിത്തോട്ടത്ത് ഉരുള്‍പൊട്ടലില്‍ വീട് തകര്‍ന്ന് രണ്ടുപേര്‍ മരിച്ചു. മണപ്പാട്ട് ജോണിയുടെ മകന്‍ ജോസഫിനും ജോണിയുടെ ഭാര്യ റജീനയും മരിച്ചു. ഇടുക്കി വാഗമണ്‍ കോലാഹലമേട്ടില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് ഒരാള്‍ മരിച്ചു. വൈക്കം സ്വദേശി പ്രഭാകരന്‍ നായരാണ് മരിച്ചത്. ഇന്ന് എട്ടുജില്ലകളിൽ റെഡ് അലർട്ടും മുന്നു ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മഴക്കൊപ്പം ശക്തമായ കാറ്റും ഉണ്ടാകും. മലയോരമേഖലകളിലേക്കും കടൽ തീരത്തേക്കുമുള്ള യാത്രകൾ ഒഴിവാക്കണം. വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു. ALSO READ: കനത്തമഴ, ഉരുള്‍പൊട്ടല്‍; മരണം നാലായി; മൂന്ന് ജില്ലകളില്‍ വന്‍നാശനഷ്ടം ...